ദശാബ്ദങ്ങളിലെ വലിയ മന്ത്രിസഭയുമായി പ്രബോവോ സുബിയാന്തോ; ഇന്തോനേഷ്യൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു
ഇന്തോനേഷ്യൻ പ്രസിഡൻ്റായി പ്രബോവോ സുബിയാന്തോ സത്യപ്രതിജ്ഞ ചെയ്തു. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ മന്ത്രിസഭ രൂപീകരിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. 48 മന്ത്രിമാരും 58 ഉപമന്ത്രിമാരുമാണ് മന്ത്രിസഭയിൽ ഉള്ളത്. അഴിമതിയും ദാരിദ്ര്യവും തുടച്ചുനീക്കുമെന്ന് പ്രബോവോ പ്രതിജ്ഞയെടുത്തു എല്ലാ ഇന്തോനേഷ്യക്കാരുടെയും പ്രസിഡൻ്റായിരിക്കുമെന്നും പ്രബോവോ പറഞ്ഞു. “ജനങ്ങൾ സ്വതന്ത്രരാകുന്നിടത്താണ് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന് നാം എപ്പോഴും തിരിച്ചറിയണമെന്നും പ്രബോവോ കൂട്ടിച്ചേർത്തു.
ജനങ്ങൾ ഭയം, ദാരിദ്ര്യം, വിശപ്പ്, അജ്ഞത, അടിച്ചമർത്തൽ, കഷ്ടപ്പാടുകൾ എന്നിവയിൽ നിന്ന് മോചിപ്പിക്കപ്പെടണം. ആഗോള ചലനാത്മകതയ്ക്കും പ്രക്ഷുബ്ധതയ്ക്കും ഇടയിൽ ഇന്തോനേഷ്യ നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളും ഭീഷണികളും നിസാരമല്ലെന്നും സുബാവോ പറഞ്ഞു. എന്നാൽ വിപുലീകരിച്ച മന്ത്രിസഭ കാര്യക്ഷമമല്ലെന്ന് ചില നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമാണ് ഇന്തോനേഷ്യ. ജോക്കോ വിഡോഡോയുടെ കാലവധി അവസാനിച്ചതിനെ തുർന്നാണ് പ്രബോവോ സുബിയാന്തോ അധികാരമേറ്റത്. പ്രസിഡന്‍റ് സ്ഥാനമൊഴിയുമ്പോൾ മകൻ ബ്രാൻ റാക്കാബൂമിങ് റാക്കിനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തെത്തിച്ചിരിക്കുകയാണ് ജോക്കോ വിഡോഡോ.
നിലവിലെ പ്രസിഡൻ്റായ ജോക്കോ വിഡോഡോസ് മൂന്നാം ഊഴം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മത്സരത്തിന് മകനെ ഇറക്കാൻ തയ്യാറായത്. ലളിത ജീവിതത്തിൽ നിന്ന് ഉയർന്നുവന്ന നേതാവായ വിഡോഡോ പത്ത് വർഷമാണ് അധികാരത്തിലിരുന്നത്. ആദ്യം ജനങ്ങളുടെ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് വിഡോഡോസിൻ്റെ പല തീരുമാനങ്ങളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

