
തൊഴിലാളികളെ നിയമവിരുദ്ധമായ ജോലി ചെയ്യാൻ പ്രേരിപ്പിച്ച സംഭവത്തിൽ യുകെയിലെ സമ്പന്ന കുടുംബത്തിന് ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ അതി സമ്പന്നരിൽ ഉൾപ്പെടുന്ന ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങൾ കുറ്റക്കാരാണെന്നാണ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. വില്ലയിലെ ഇന്ത്യൻ ജീവനക്കാരെ ചൂഷണം ചെയ്‌ത കുറ്റത്തിനാണ് ഇവരെ നാല് വർഷത്തെ തടവിന് ശിക്ഷിച്ചത്.
പ്രകാശ് ഹിന്ദുജ, ഭാര്യ കമൽ ഹിന്ദുജ എന്നിവർക്ക് നാല് വർഷവും ആറ് മാസവും തടവും മകനും ഭാര്യയ്ക്കും നാല് വർഷം തടവുമാണ് വിധിച്ചത്. ഇന്ത്യയിൽ നിന്ന് ജനീവയിലുള്ള വില്ലയിലേക്ക് ജോലിക്കായി എത്തിയവർക്കു നേരെയാണ് മോശം പെരുമാറ്റം ഉണ്ടായത്. ഇക്കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൂടാതെ ജീവനക്കാരുടെ പാസ്പോർട്ടടക്കം പിടിച്ചു വെച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്‌തിട്ട് 660 രൂപ മാത്രമാണ് ജോലിക്കാർക്ക് നൽകിയത്. അതിനെക്കാൾ തുക അവരുടെ വളർത്തു നായയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും, സ്വിസ് നിയമം അനുസരിച്ച് നൽകേണ്ട വേതനത്തിൻ്റെ പത്തിലൊന്നിൽ താഴെയാണ് ഇതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ വിധിക്കെതിരെ ഉന്നത കോടതിയെ സമീപിച്ചതായി പ്രതിഭാഗം അറിയിച്ചു.