
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് ഡാമിൽ പരിശോധന നടത്തും. ഓരോ വർഷവും ഡാമിൽ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിർദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി മുല്ലപെരിയാർ ഡാം പരിശോധിച്ചത്. അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും, വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും സംഘം പരിശോധിക്കും.
കേന്ദ്ര ജലകമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ കശ്യപ്, കേരളത്തിലെ പ്രതിനിധികളായ ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന, കാവേരി സെൽ ചെയർമാൻ ആർ.സുബ്രഹ്മണ്യൻ എന്നിവരാണ് അംഗങ്ങൾ. പരിശോധനക്ക് ശേഷം സംഘം കുമളിയിൽ യോഗം ചേരും. 2014ലാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്ക് മേൽനോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.