
ആവശ്യത്തിന് ജീവനക്കാരില്ലാതെ കാസർഗോഡ് കാറഡുക്ക പഞ്ചായത്ത് ഓഫീസ് പ്രവർത്തനം അവതാളത്തിൽ. പദ്ധതി നിർവഹണവും ആസൂത്രണവും നടക്കുന്ന ഘട്ടത്തിലാണ് ഉദ്യോഗസ്ഥരുടെ കസേരകൾ കാലിയായിക്കിടക്കുന്നത്.
അക്കൗണ്ടന്റ്, ഹെഡ് ക്ലാർക്ക്, രണ്ട് സീനിയർ ക്ലാർക്ക് എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അക്കൗണ്ടന്റ് കഴിഞ്ഞ സെപ്റ്റംബർ 28നാണ് സ്ഥലം മാറിപ്പോയത്. പിന്നീട് ഹെഡ് ക്ലാർക്കിനായിരുന്നു ചുമതല. എന്നാൽ ഹെഡ് ക്ലാർക്കും കഴിഞ്ഞ മാസം 31നു സ്ഥലം മാറി പോയി. ഇതോടെ ട്രഷറി ഇടപാടുകൾ പ്രതിസന്ധിയിലായി. മറ്റൊരു സീനിയർ ക്ലാർക്ക് കഴിഞ്ഞ ഒക്ടോബർ 19നു സ്ഥലം മാറി പോയിരുന്നു, എന്നാൽ പകരം ആളെ നിയമിച്ചിട്ടില്ല.
സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. വാർഷിക പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കേണ്ട സമയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കുന്നതിനാൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ഗ്രാമസഭകളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം 25നു മുൻപു പദ്ധതികൾ സമർപ്പിക്കാനാണ് പഞ്ചായത്തിന് ലഭിച്ച നിർദേശം. പക്ഷേ പദ്ധതികളുടെ ചുമതലയുള്ള ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതായി പ്രസിഡന്റ് വ്യക്തമാക്കുന്നു.
വീട് നിർമാണത്തിനുള്ള ഒട്ടേറെ അപേക്ഷകളാണ് ദിവസവും പഞ്ചായത്തിൽ ലഭിക്കുന്നത്. ഇതു സമയബന്ധിതമായി പരിശോധിച്ച് അനുമതി നൽകാൻ ജീവനക്കാർ പാടുപെടുകയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ചുമതല, നികുതി പിരിക്കൽ തുടങ്ങിയ ജോലികൾ കൂടിയാകുമ്പോൾ ജോലിഭാരം ഇരട്ടിയാണ്. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് ഡയറക്ടറെ നേരിട്ടു കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ ജോയിൻ്റ് ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് ഭരണ സമിതി.