
ഇൻ്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്ത് 31 മില്യൺ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവർന്ന് ഹാക്കർ. പലസ്തീൻ അനുകൂല ഹാക്റ്റിവിസ്റ്റ് ഹാക്കിങ്ങിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കോടിക്കണക്കിന് ആളുകളുടെ ഇ-മെയിൽ അഡ്രസ്, സ്ക്രീൻ നെയിം, പാസ്‌വേഡുകൾ എന്നിവയാണ് ഹാക്കിങ്ങിലൂടെ ചോർത്തിയത്. ഹാക്കിങ്ങ് സംഭവിച്ച ഉടൻ, സൈബർ സുരക്ഷാ വിദഗ്ധർ പാസ്‌വേഡുകൾ മാറ്റാൻ ഉപയോക്താക്കളോട് നിർദേശിച്ചിരുന്നു. ഈ സുരക്ഷാ ലംഘനം വേബാക്ക് മെഷീന് പേരുകേട്ട ജനപ്രിയ ഡിജിറ്റൽ ലൈബ്രറിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇൻ്റർനെറ്റ് ആർക്കൈവിൻ്റെ വെബ്‌സൈറ്റിലെ ജാവാ സ്ക്രിപ്റ്റ് ലൈബ്രറി ഹാക്ക് ചെയ്താണ് ഹാക്കർമാർ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചത്. പിന്നാലെ വെബ്സൈറ്റിൽ ഒരു മെസേജ് പ്രത്യക്ഷപ്പെട്ടു. "ഇൻ്റർനെറ്റ് ആർക്കൈവ് സുരക്ഷിതമെല്ലെന്നും അത് എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാമെന്നും നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ അത് ഇപ്പോൾ സംഭവിച്ചു. നിങ്ങളെ എല്ലാവരെയും HIBPൽ കാണാം." സന്ദേശത്തിൽ ഹാക്കർമാർ കുറിച്ചു.
HIBP അഥവാ ഹാവ് ഐ ബീൻ പ്യൂൺഡ് എന്ന വെബ്സൈറ്റ് പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന മനസിലാക്കാനുള്ള വെബ്സൈറ്റാണ് HIBP.
എസ്എൻ ബ്ലാക്ക്‌മെറ്റ എന്നറിയപ്പെടുന്ന ഹാക്റ്റിവിസ്റ്റ് ആണ് ഹാക്കിങ്ങിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതേ ഹാക്കർ നേരത്തെ മിഡിൽ ഈസ്റ്റേൺ ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടത്തിയിരുന്നു.
അക്രമികളിൽ നിന്ന് 6.4 ജിബി ഡാറ്റാബേസ് ഫയൽ സ്വീകരിച്ചതായി HIBP സ്ഥാപകൻ ട്രോയ് ഹണ്ട് സ്ഥിരീകരിച്ചു. ഇവയിൽ പകുതിയിലധികം ഇമെയിൽ വിലാസങ്ങളും മുൻപും പല ഡാറ്റാ ലംഘനങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നതായും ഹണ്ട് വ്യക്തമാക്കി. വെബ്സൈറ്റിൽ ഹാക്കിങ്ങ് നടന്നതായി ഇൻ്റർനെറ്റ് ആർക്കൈവിൻ്റെ സ്ഥാപകനായ ബ്രൂസ്റ്റർ കാഹ്ലെയും സ്ഥിരീകരിച്ചു.