പ്രതി പി.പി. ദിവ്യ മാത്രം; എഡിഎമ്മിൻ്റെ മരണത്തിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

പ്രതി പി.പി. ദിവ്യ മാത്രം; എഡിഎമ്മിൻ്റെ മരണത്തിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചു
Published on


എഡിഎം നവീൻബാബുവിന്റ മരണത്തിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. പി.പി. ദിവ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. മരണകാരണം യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ്. ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയത്. ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെ. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.


കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ദിവ്യ തന്നെയാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക.

സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏകപ്രതി പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.

News Malayalam 24x7
newsmalayalam.com