പോട്ട ബാങ്ക് കവർച്ച: പ്രതിക്കായുള്ള അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെടുക
പോട്ട ബാങ്ക് കവർച്ച: പ്രതിക്കായുള്ള അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
Published on


തൃശ്ശൂർ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ റിമാൻഡിലായ പ്രതി റിജോ ആൻ്റണിക്കായി അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെടുക.

കവർച്ച, ഭവനഭേദനം, ക്രിമിനൽ ഗൂഡാലോചന കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ പ്രതിക്ക് പരമാവധി 13 വർഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം പ്രതി ഒറ്റക്കാണ് കൃത്യം നിർവഹിച്ചതെന്നാണ് പൊലീസ് നിഗമനം എങ്കിലും പുറത്തു നിന്ന് ഒരാൾ റിജോയെ സഹായിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതിക്ക് വേണ്ടി ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാനാണ് പ്രതിഭാഗം അഭിഭാഷകൻ തീരുമാനിച്ചിരിക്കുന്നത്.

പ്രതിയുടെ വിശദമായ റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞത് ശരീര പ്രകൃതിയും ശബ്ദവും കൺതടവും കണ്ടാണെന്നും കളവ് പോയ 15 ലക്ഷം രൂപയിൽ 12 ലക്ഷം വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതി 2.9 ലക്ഷം രൂപ കടം തിരികെ നൽകാൻ ഉപയോഗിച്ചെന്നും, 10,000 രൂപ ചിലവായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി ബാങ്ക് കവർച്ച നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാൾ ക്യാഷ് കൗണ്ട‍ർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെട്ടിരുന്നു. മോഷണം നടന്ന സമയം എട്ട് ജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com