"തിരക്ക് കൂട്ടേണ്ട, ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്"; പരിഭ്രാന്തി വേണ്ടെന്ന് ഐഒസിയും ബിപിസിഎല്ലും

തങ്ങളുടെ വിതരണ പ്രവർത്തനങ്ങൾ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു.
"തിരക്ക് കൂട്ടേണ്ട, ഇന്ധനം ആവശ്യത്തിന് സ്റ്റോക്കുണ്ട്"; പരിഭ്രാന്തി വേണ്ടെന്ന് ഐഒസിയും ബിപിസിഎല്ലും
Published on

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ച് എണ്ണക്കമ്പനികൾ. ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) അറിയിച്ചു. തങ്ങളുടെ വിതരണ പ്രവർത്തനങ്ങൾ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും കമ്പനികൾ അറിയിച്ചു.



ഇന്ത്യൻ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധനശേഖരമുണ്ട്. വിതരണ ശൃംഖലകളും നല്ല വിധത്തിലാണ് പ്രവർത്തിക്കുന്നത്. പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങേണ്ട ആവശ്യമില്ല. ഇന്ധനവും എൽപിജിയും ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും എളുപ്പത്തിൽ ലഭ്യമാണെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. പെട്രോൾ പമ്പുകളിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും സമാധാനമായിരിക്കാനും കമ്പനി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

തങ്ങളുടെ രാജ്യത്തെ ശൃംഖലകളിലുടനീളം പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി എന്നിവയുടെ മതിയായ വിതരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com