
18-ാമത് ഐപിഎല്ലിൽ നേർക്കുനേർ വന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വമ്പൻ സ്കോറിലേക്ക് കടക്കാതെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പർ കിംഗ്‌സ്. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് മുംബൈ നേടിയത്. നടക്കുന്ന മത്സരത്തിൽ ചെന്നൈ ബൗളിങ് നിര മുംബൈ ബാറ്റർമാരെ ശരിക്കും വലയ്ക്കുന്ന കാഴ്ചയാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. 156 റണ്‍സാണ് ചെന്നൈയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ചെപ്പോക്കിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ചെന്നൈ ഇറങ്ങിയത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ചെന്നൈയുടെ ബൗളിങ്. രോഹിത് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവർ ചേർന്ന ബാറ്റിങ് ത്രയം ചെന്നൈ ബൗളിങ്ങിനു മുന്നിൽ നിഷ്പ്രഭമായി. നൂർ അഹ്മദിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ രോഹിത് ശർമ മിഡ് വിക്കറ്റിൽ ശിവം ദൂബെയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ കൃത്യമായി ഇടവേളകളിൽ മുംബൈ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. റയാൻ റിക്കൽട്ടൺ (13), വിൽ ജാക്സ് (11), റോബിൻ മിൻസ് (3), നമാൻ ധിർ (17), മിച്ചൽ സാന്റ്നർ (11), എന്നിവർക്ക് ഒന്നും ചെയ്യാനായില്ല. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 29 റൺസെടുത്തപ്പോൾ എട്ടാമനായി ഇറങ്ങി പുറത്താകാതെ നിന്ന ദീപക് ചഹൽ 28 റൺസ് കൂട്ടിച്ചേർത്ത് ടീം ടോട്ടൽ 150 കടത്തി. പവർപ്ലേ ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 52 റൺസാണ് ചെന്നൈ നേടിയത്.
ചെന്നൈയ്ക്ക് വേണ്ടി നൂർ അഹ്മദ് 18 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 4.50 ആണ് നൂറിന്റെ എക്കോണമി റേറ്റ്. നൂറിനൊപ്പം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഖലീൽ അഹ്മദും മുംബൈെ വരിഞ്ഞു മുറുക്കി. 10 വർഷത്തിനു ശേഷം ചെന്നൈയിലേക്ക് തിരികെയെത്തിയ രവിചന്ദ്രൻ അശ്വിൻ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.