
നന്നായി കളിച്ചിട്ടും ടീം തോറ്റതിൻ്റെ നിരാശയിലാണ് കരുൺ നായർ. 1077 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കരുൺ ഐപിഎല്ലിൽ ഒരു മത്സരം കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയ്ക്ക് വേണ്ടി കളിക്കുന്ന താരം മികച്ച ഫോമിലാണുള്ളത്. കേരളത്തെ വീഴ്ത്തി വിദർഭ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടത് കരുൺ നായരുടെ ഫോമിലായിരുന്നു.
എന്നാൽ ഐപിഎല്ലിലേക്കുള്ള മലയാളി താരത്തിൻ്റെ തിരിച്ചുവരവിൽ ഡൽഹിക്ക് അപ്രതീക്ഷിത പരാജയമാണ് നേരിടേണ്ടി വന്നത്. എന്നാൽ താരത്തിൻ്റെ ബാറ്റിങ്ങിനെ എതിർ ടീം നായകനായ ഹാർദിക് പാണ്ഡ്യ പോലും മുക്തകണ്ഠം പ്രശംസിക്കുന്നുണ്ടായിരുന്നു.
കരുണിന് പുറമെ (40 പന്തിൽ 89), അഭിഷേക് പോറൽ (25 പന്തിൽ 33), കെ.എൽ. രാഹുൽ (15), വിപ്രജ് നിഗം (14) എന്നിവർ മാത്രമാണ് പിന്നീട് കാര്യമായ പിന്തുണ നൽകിയത്.
അത്യന്തം നാടകീയമായ സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരം. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഡൽഹി ഒരു ഘട്ടത്തിൽ അനായാസം മറികടക്കുമെന്നാണ് തോന്നിപ്പിച്ചത്.
കരൺ ശർമയെറിഞ്ഞ 17ാം ഓവറിൽ ട്രിസ്റ്റൺ സ്റ്റബ്സിനേയും (1) കെ.എൽ. രാഹുലിനേയും (15) പുറത്താക്കിയതോടെ മുംബൈ കളിയിൽ പിടിമുറുക്കി. നേരത്തെ 11ാം ഓവറിൽ 33 റൺസെടുത്ത അഭിഷേക് പോറലിനെ നമൻ ധിറിൻ്റെ കൈകളിലെത്തിച്ചാണ് ഇംപാക്ട് സബ്ബായ കരൺ ശർമ മത്സരത്തിലെ രണ്ടാമത്തെ ബ്രേക്ക് ത്രൂ മുംബൈയ്ക്ക് സമ്മാനിച്ചത്.
ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറിൽ പത്ത് റൺസ് മാത്രം വിട്ടുകൊടുത്താണ് മുംബൈ മൂന്ന് നിർണായക വിക്കറ്റുകളെടുത്തത്. അവസാന മൂന്ന് പന്തിലും ഡൽഹിയുടെ മൂന്ന് താരങ്ങൾ റണ്ണൌട്ടാവുകയായിരുന്നു. അശുതോഷ് ശർമ, കുൽദീപ് യാദവ്, മോഹിത് ശർമ എന്നിവരാണ് അവിശ്വസനീയമായ രീതിയിൽ പുറത്തായത്.