2.5 ഓവറില്‍ 50 റണ്‍സ്; തോല്‍വിയിലും തലയെടുപ്പോടെ രാജസ്ഥാന്‍റെ വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുകെട്ട്

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി ആക്രമണ ശൈലി തന്നെയാണ് വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുക്കെട്ട് പുറത്തെടുത്തത്
2.5 ഓവറില്‍ 50 റണ്‍സ്; തോല്‍വിയിലും തലയെടുപ്പോടെ രാജസ്ഥാന്‍റെ വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുകെട്ട്
Published on

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ പഞ്ചാബിനെതിരെ രാജസ്ഥാനായി ഓപ്പൺ ചെയ്യാൻ ഇറങ്ങുമ്പോൾ പ്ലേ ഓഫ് കടമ്പ എന്ന ഭാരം യശസ്വി ജയ്‌സ്വാളിനും വൈഭവ് സൂര്യവന്‍ഷിക്കും ഇല്ലായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒന്‍പത് തോൽവിയുമായി പ്ലേ ഓഫ് കാണാതെ ടീം മുൻപേ തന്നെ പുറത്തായിരുന്നു. സീസണിലെ തങ്ങളുടെ കളികള്‍ അവസാനിപ്പിക്കും മുന്‍പ് കുറച്ച് വിജയങ്ങൾ കൂടി നേടുക. ആ ലക്ഷ്യംവെച്ച് ഇറങ്ങിയ രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് യുവ ഓപ്പണർമാർ നൽകിയത്.


ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ അടുപ്പിച്ച് വീണിട്ടും നെഹാല്‍ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും വെടിക്കെട്ട് പ്രകടനത്തിലൂടെ രാജസ്ഥാന് മുന്നിൽ പഞ്ചാബ് 219 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി ആക്രമണ ശൈലി തന്നെയാണ് വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുക്കെട്ട് പുറത്തെടുത്തത്. ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും വേഗതയിൽ 50 റണ്‍സ് നേടുന്ന ടീമെന്ന റെക്കോഡ് രാജസ്ഥാന്റെ പേരിനൊപ്പം എഴുതിച്ചേർത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. വെറും 2.5 ഓവറിലാണ് രാജസ്ഥാന്‍ ഓപ്പണർമാരുടെ ഈ നേട്ടം. 25 പന്തില്‍ 50 റൺസ് അടിച്ച യശസ്വി ജയ്‌സ്വാൾ ഒൻപത് ഫോറും ഒരു സിക്സുമാണ് അടിച്ചത്. നാല് ഫോറും നാല് സിക്സുമായി 14കാരൻ വൈഭവ് സൂര്യവന്‍ഷി 40 റൺസ് നേടിയത് വെറും 15 പന്തിലാണ്.

അ‍ഞ്ചാം ഓവറിലാണ് വൈഭവ്-ജയ്‌സ്വാള്‍ കൂട്ടുകെട്ട് പഞ്ചാബ് തകർത്തത്. ഹർപ്രീത് ബ്രാ‍റിന്‍റെ പന്തിൽ സേവ്യർ ബാർട്ട്ലെറ്റ് ക്യാച്ച് എടുത്ത് വൈഭവ് പുറത്താകുമ്പോള്‍ ടീം സ്കോർ 76 ആയിരുന്നു. ഈ കൂട്ടുകെട്ടിന് അൽപ്പം കൂടി ആയുസ് നീട്ടിക്കിട്ടിയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പഞ്ചാബ് കിംഗ്സ് ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ 10 റണ്‍സ് അകലെവെച്ചാണ് ഇടറിവീണത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളൂ.


ഈ ഐപിഎൽ സീസണിൽ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവന്‍ഷിക്ക് റെക്കോ‍ഡ് അനവധിയാണ്. ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി 38 പന്തിൽ നിന്ന് 101 റൺസ് നേടിയ വൈഭവ് പുരുഷ ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 35 പന്തിൽ നിന്ന് നേടിയ സെഞ്ചുറി, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ആയിരുന്നു. ഐപിഎൽ കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും വൈഭവ് ആണ്. 13-ാം വയസിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയത്. ആറ് കളികളിൽ നിന്നായി 195 റൺസാണ് ഇതുവരെ ഈ സീസണിൽ വൈഭവ് സൂര്യവൻശി നേടിയത്.

മറുവശത്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ സെഞ്ചുറിയുടെ ഉടമയാണ് യശസ്വി ജയ്‌സ്വാൾ. 2023ൽ, കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിനെതിരെ 13 പന്തിലാണ് ജയ്‌സ്വാൾ സെഞ്ചുറി നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com