
സിറിയൻ സൈന്യത്തിന് പിന്തുണയുമായി ഇറാഖിൽ നിന്നുള്ള ഷിയാ ഗ്രൂപ്പുകളും സിറിയയിലെത്തി. വിമത സഖ്യമായ തഹ്രീർ അൽ ഷാം അലെപ്പോ നഗരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സിറിയയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുകയാണ്. അസാദിൻ്റെ സൈന്യത്തിന് പിന്തുണയുമായി റഷ്യൻ സൈന്യവും ഒപ്പമുണ്ട്.
ഇറാഖിലെ ബദർ, നുജാബ ഗ്രൂപ്പുകളിൽ നിന്ന്, മൂന്നൂറോളം പ്രവർത്തകർ സിറിയയിലെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക അതിർത്തികളെ ഒഴിവാക്കി, മൺവീഥികളിലൂടെയാണ് ഇവർ സിറിയയിലേക്ക് പ്രവേശിച്ചതെന്നാണ് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
സർക്കാർ നിയന്ത്രണത്തിലുള്ള അലെപ്പോ നഗരം പിടിച്ചെടുക്കാൻ കഴിഞ്ഞ വർഷം മുതൽ വിമത സംഘം തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും ഇറാനും സഖ്യകക്ഷികളും ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന സാഹചര്യം വിമതർ നിലവിൽ മുതലെടുക്കുകയാണെന്നും സിറിയൻ പ്രതിപക്ഷ നേതാവ് ഹാദി അൽ ബഹ്റ പ്രതികരിച്ചു.
വിമതർ പിടിച്ചെടുത്ത മേഖലകൾ അസാദ് ഭരണകൂടത്തിന് തിരിച്ചുപിടിക്കണമെങ്കിൽ ഇറാൻ്റെയും സഖ്യകക്ഷികളുടെയും പിന്തുണ ആവശ്യമായി വരുമെന്നാണ് വിലയിരുത്തലുകൾ. സിറിയയ്ക്ക് ഇറാൻ ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് വിമതരെ തുരത്താൻ നിലവിൽ സിറിയൻ സൈന്യത്തിന് ശേഷിയുണ്ടെന്നും ഇറാനും സഖ്യകക്ഷികളും സജ്ജമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി പ്രതികരിച്ചിരുന്നു.
എന്നാൽ ഇറാൻ സഖ്യകക്ഷിയായ ഹെസ്ബൊള്ള ഉടനൊരു ആക്രമണത്തിന് തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം അലെപ്പോ നഗരം പിടിച്ചെടുക്കാനായത് വിമതരുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 2016ൽ ആയിരക്കണക്കിന് പേരുടെ മരണത്തിന് വഴിവെച്ച ഏറ്റുമുട്ടലിനൊടുവിലാണ് വിമതരിൽ നിന്ന് അസാദ് ഭരണകൂടം അലെപ്പോ നഗരത്തിൻ്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തത്.