ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മേധാവിയെ ഇസ്രയേല്‍ മോചിപ്പിച്ചു

അല്‍ ഷിഫാ ആശുപത്രിയുടെ മേധാവിയായ മുഹമ്മദ് അബു സാല്‍മിയ കഴിഞ്ഞ നവംബറിലാണ് ഇസ്രയേല്‍ പിടിയിലായത്
ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മേധാവിയെ ഇസ്രയേല്‍  മോചിപ്പിച്ചു
Published on
Updated on

ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മേധാവിയായ മുഹമ്മദ് അബു സാല്‍മിയയെ ഇസ്രയേല്‍ മോചിപ്പിച്ചു. ഏഴ് മാസമായി തടവില്‍ കഴിയുന്ന മുഹമ്മദ് അബു സാല്‍മിയ, പന്ത്രണ്ടിലധികം പലസ്തീനിയന്‍ തടവുകാര്‍ക്കൊപ്പം തിങ്കളാഴ്ചയാണ് മോചിതനായത്.

ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രി ഇതമാര്‍ ബെന്‍ ഗ്വിറാണ് സമൂഹ മാധ്യമത്തിലൂടെ അബു സാല്‍മിയയുടെ മോചന വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഗാസാ സ്ട്രിപ്പിലെ ഒരു ആരോഗ്യ സംവിധാനവും വാര്‍ത്ത സ്ഥരീകരിച്ചിട്ടുണ്ട്.

അല്‍ ഷിഫാ ആശുപത്രിയുടെ മേധാവിയായ മുഹമ്മദ് അബു സാല്‍മിയ കഴിഞ്ഞ നവംബറിലാണ് ഇസ്രയേല്‍ പിടിയിലായത്. ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് ആക്രമണത്തിന് പ്രതികരണമായി ഇസ്രയേല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ അല്‍ ഷിഫാ ആശുപത്രി തകര്‍ന്നു പോയിരുന്നു.

സാല്‍മിയയും മോചിപ്പിക്കപ്പെട്ട മറ്റുള്ളവരും ഇസ്രയേലില്‍ നിന്നും ഗാസ അതിര്‍ത്തി കടന്നുവെന്നാണ് അല്‍ അഖ്‌സ അശുപത്രി വൃത്തങ്ങള്‍ എ എഫ് പിയ്ക്ക് നല്‍കിയ വിവരം. അഞ്ച് തടവുപുള്ളികളെ അല്‍ അഖ്‌സ അശുപത്രിയിലും ബാക്കിയുള്ളവരെ ഖാന്‍ യൂനിസ് അശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രികളെ മറയാക്കിയാണ് ഗാസ സ്ട്രിപ്പില്‍ ഹമാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇസ്രയേല്‍ ആരോപണം. ഇസ്രയേലിന്‍റെ പലസ്തീന്‍ ആക്രമണത്തില്‍ 37,877 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍

News Malayalam 24x7
newsmalayalam.com