
ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ദഹിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടത്. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാൻഡറാണ് ഇബ്രാഹിം ഖുബൈസി. ഖുബൈസിയോടൊപ്പം ആക്രമണത്തിൽ മറ്റ് അഞ്ചു പേരും കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഹിസ്ബുള്ള നേതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയ്‍ട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ലബനനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഓപ്പറേഷൻസ് തലവൻ ഇബ്രാഹിം അഖീലും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ആക്രമണത്തിൽ 1600ലേറെ പേർക്ക് പരുക്കേറ്റു. തെക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേസുമുള്‍പ്പെടെ പതിനഞ്ചോളം വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കും ബെയ്റൂട്ടിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.