
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഇതിൽ 50 പേർ വടക്കൻ ഗാസയിലുള്ളവരാണ് എന്ന് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ ആക്രമണത്തിൽ കുറഞ്ഞത് 52,908 പലസ്തീനികൾ കൊല്ലപ്പെടുകയും 119,721 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് ആളുകൾ മരിച്ചതായി കരുതപ്പെടുന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രണ്ട് ആശുപത്രികളെ ഇസ്രയേൽ സൈന്യം ബോംബിട്ട് തകർത്തിരുന്നു. ചൊവ്വാഴ്ച ഗാസയിലെ ആശുപത്രികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 28 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിനടുത്തുള്ള ആശുപത്രി സമുച്ചയത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് നിലത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.