ഇസ്രയേലിന്‍റെ ലെബനന്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു; മരിച്ചവരില്‍ രണ്ട് കുട്ടികളും

ദക്ഷിണ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കമാന്‍ഡറിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്
ഇസ്രയേലിന്‍റെ ലെബനന്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു; മരിച്ചവരില്‍ രണ്ട് കുട്ടികളും
Published on
Updated on

ഇസ്രയേലിന്‍റെ ലെബനന്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് ലെബനന്‍ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വിവരങ്ങള്‍. 74 പേര്‍ക്കാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നത്. ദക്ഷിണ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കമാന്‍ഡറിനെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

അതേസമയം, ഗാസയിലും യുദ്ധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. 45 മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയുടെ കിഴക്കന്‍ പ്രദേശമായ ഖാന്‍ യൂനിസില്‍ നിന്നും കണ്ടെത്തിയത്. ഇസ്രയേലിന്‍റെ ഒമ്പത് ദിവസങ്ങള്‍ നീണ്ട ഗ്രൗണ്ട് ഓപ്പറേഷനില്‍ കുറഞ്ഞത് 255 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ബുറൈജ് അഭയാര്‍ഥി ക്യാമ്പില്‍ നിന്നും നുസൈറത്ത് ക്യാമ്പിലേക്ക് മൃതദേഹങ്ങളുമായി പോയ ഒമ്പത് യുവാക്കള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ദൃശ്യങ്ങള്‍ ജസീറ പുറത്തുവിട്ടിരുന്നു.

ഇസ്രയേലിന്‍റെ ഗാസ യുദ്ധത്തില്‍ 39,400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 90,966 പലസ്തീനികളാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

News Malayalam 24x7
newsmalayalam.com