
ഐഎസ്ആർഒ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേസ് ഡോക്കിംഗ് എക്സ്പെരിമെൻ്റ് (സ്പേസ്ഡെക്സ്) ൻ്റെ വിക്ഷേപണം ഇന്ന്. 220 കിലോഗ്രാം വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ കൂട്ടിച്ചേർക്കുകയാണ് ലക്ഷ്യം. രാത്രി പത്തിന് ശ്രീഹരിക്കോട്ടയിലാണ് വിക്ഷേപണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഷാറില്‍ നിന്ന് പിഎസ്എല്‍വി-സി60 ഉപയോഗിച്ചാണ് വിക്ഷേപണം. ഇതിൽ വിജയിച്ചാല്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, ചൈന, യുഎസ് എന്നിവരാണ് സ്പേസ്ഡെക്സ് നേരത്തെ ഉള്ള രാജ്യങ്ങൾ.
വിക്ഷേപണത്തിന് 15 മിനിറ്റിന് ശേഷം എസ് ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രങ്ങളെ 476 കി. മീ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് ഭ്രമണപഥ മാറ്റങ്ങള്‍ അടക്കം നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂറോളം നീളും. ഭ്രമണപഥത്തില്‍ 10–15 കിമീ അകലെ ഉപഗ്രഹങ്ങളെ എത്തിച്ചശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേര്‍ക്കുന്നതാണ് സ്പേസ് ഡോക്കിങ് പ്രക്രിയ.