
ഷിരൂരിന് സമീപം കണ്ടെത്തിയ മൃതദേഹം അർജുൻ്റേതല്ലെന്ന് സൂചന. മൃതദേഹം കാണാതായ മത്സ്യത്തൊഴിലാളിയുടേതെന്നാണ് സംശയം. ഷിരൂരിൽ നിന്നും ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപ്പെയാണ് അറിയിച്ചത്. കഴിഞ്ഞ മാസം ഷിരൂർ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്തിനടുത്തുള്ള കടലിൽ വെച്ചാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
കടലിൽ ഒഴുകിനടക്കുന്ന നിലയിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ജീർണിച്ച അവസ്ഥയിലായതിനാൽ ആരുടെതെന്ന് വ്യക്തമല്ല. ഷിരൂർ-ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.