
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും തടവുകാരെന്നാൽ അൽപം ആശങ്കയോടെയാണ് പൊതുവെ സമൂഹം കാണുന്നത്. അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ കാഠിന്യം അനുസരിച്ച് ആശങ്ക കൂടുകയും ചെയ്യും. ജയിലുകളിൽ കഴിയുക എന്നത് കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയാണെങ്കിൽ കൂടി മനുഷ്യാവകാശങ്ങളിൽ പൂർണമായും നിന്ന് തടവുകാരെ മാറ്റി നിർത്തുക എന്നതും ശരിയായ കാര്യമല്ല. അടിസ്ഥാന ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റാനുള്ള സൗകര്യം കൊടും കുറ്റവാളികൾക്ക് വരെ നൽകേണ്ടതാണ്. എന്നാൽ ഇറ്റലിയിൽ തടവുകാർക്ക് ഏർപ്പെടുത്തിയ സൗകര്യം കുറച്ചു കൂടിപ്പോയില്ലേ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
തടവുകാർക്ക് വേണ്ടി പ്രത്യേക സെക്സ് റൂം ഒരുക്കിയാണ് ഇറ്റലി ലോകത്തെ ഞട്ടിച്ചത്.മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഈ ജയിലിൽ സെക്സ് റൂമുകൾ പ്രവർത്തിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.ടെർണിയയിലെ ജയിലിലാണ് ആദ്യമായി സെക്സ്റൂമിൽ തടവുകാരനും പങ്കാളിയും കണ്ടുമുട്ടിയത്.രണ്ട് മണിക്കൂറാണ് തടവുകാർക്കും പങ്കാളികൾക്കും വേണ്ടി അനുവദിക്കുന്നത്. ഈ പ്രത്യേക 'സെക്സ്റൂമി'ൽ ഒരു ബെഡ്ഡും ടോയ്‍ലെറ്റ് സൗകര്യവും ഒരുക്കിയിരിക്കുന്നു.
ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അംഗീകരിച്ചതോടെയാണ് തടവുകാർക്ക് ഇപ്പോൾ ഈ സ്വകാര്യ സന്ദർശനങ്ങൾ അനുവദിച്ചിരിക്കുന്നത്. 2024 -ലാണ് ഇത്തരം കൂടിക്കാഴ്ചകൾ അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്. അതിൽ പറയുന്നത് പുരുഷ തടവുകാർക്ക് ഭാര്യമാരെയോ ഏറെക്കാലമായിട്ടുള്ള കാമുകിമാരെയോ ഇതുപോലെ കാണാനുള്ള അവസരം ഉണ്ട് എന്നാണ്. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല എന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നെറ്റിസൺസിന് ഇതൽപം കൂടിപ്പോയെന്ന തോന്നലുണ്ടെങ്കിലും ലോകത്ത് ഇത് ആദ്യ സംഭവമൊന്നുമല്ല. ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെ തന്നെ ജയിലിലെ തടവുകാർക്ക് പങ്കാളികളോട് ശാരീരികമായി ഇടപഴകാനുള്ള അവസരം ഒരുക്കിയിരുന്നു.
രാജ്യത്ത് നടപ്പാക്കിയ പുതിയ പരിഷ്കാരം നന്നായി പോകുന്നു. അതിൽ വളരെയധികം സന്തോഷമുണ്ടെന്ന് തടവുകാരുടെ അവകാശങ്ങൾക്കായുള്ള ഉംബ്രിയയുടെ ഓംബുഡ്‌സ്മാൻ ഗ്യൂസെപ്പെ കഫോറിയോ പറഞ്ഞു.പരീക്ഷണം നല്ലതായിരുന്നു. അടുത്ത ദിവസങ്ങളിൽ ഇതുപോലെ കൂടുതൽ തടവുകാർക്ക് തങ്ങളുടെ പങ്കാളികളെ കാണാനുള്ള അവസരം കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.