'പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നത് മനഃപൂർവം ഒഴിവാക്കി'; ബിരേന്‍ സിംഗിന്‍റെ മാപ്പിന് പിന്നാലെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് ജയറാം രമേശ്

മണിപ്പൂരിലെ ജനങ്ങളെ കാണാൻ മോദി മടിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു
'പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നത് മനഃപൂർവം ഒഴിവാക്കി'; ബിരേന്‍ സിംഗിന്‍റെ മാപ്പിന് പിന്നാലെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് ജയറാം രമേശ്
Published on

മണിപ്പൂർ ജനതയോട് മുഖ്യമന്ത്രി ബിരേൻ സിം​ഗ് മാപ്പുപറഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് എംപി. മണിപ്പൂർ വിഷയത്തിൽ ബിരേൻ സിംഗ് മാപ്പുപറഞ്ഞപോലെ എന്തുകൊണ്ട് പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു. മണിപ്പൂരിലെ ജനങ്ങളെ കാണാൻ നരേന്ദ്ര മോദി മടിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു.


"എന്തുകൊണ്ട് ഇതേപോലെ മണിപ്പൂരിൽ പോയി പറയാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല? ലോകം മുഴുവൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി 2023 മെയ് 4 മുതൽ മണിപ്പൂർ സന്ദർശിക്കുന്നത് മനഃപൂർവം ഒഴിവാക്കി. മണിപ്പൂരിലെ ജനങ്ങൾക്ക് ഈ അവഗണന മനസിലാകുന്നില്ല", ജയറാം രമേശ് എക്സിൽ കുറിച്ചു.



ചൊവ്വാഴ്ചയാണ് മണിപ്പൂരിലെ വംശീയ സംഘർഷങ്ങളിൽ മുഖ്യമന്ത്രി ബിരേൻ സിംഗ് ജനങ്ങളോട് മാപ്പ് പറഞ്ഞത്. 2025ഓടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ വ‍ർഷം അവസാനിക്കുന്നതെന്നും ബിരേൻ സിംഗ് പറഞ്ഞു. "ഈ വർഷം മുഴുവനും ദൗർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാൻ ഖേദമറിയിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നിരവധി ആളുകൾ അവരുടെ വീടുകൾ ഉപേക്ഷിച്ചുപോയി. എനിക്ക് ഖേദമുണ്ട്. ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലേക്കുള്ള പുരോഗതി കണ്ടതിന് ശേഷം, 2025 ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും സമാധാനത്തോടെ ഒരുമിച്ചു ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com