

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. മൂത്ത സഹോദരിയും ഭർത്താവും കുട്ടികളുമടക്കം കൊല്ലപ്പെട്ടു. മരണത്തിലേക്കുള്ള ഭാഗ്യവണ്ടിയിൽ തനിക്ക് ഇക്കുറി അവസരം ലഭിച്ചില്ലെന്നും മസൂദ് അസ്ഹർ പ്രസ്താവനയിലൂടെ പറഞ്ഞു. പ്രിയപ്പെട്ടവരുടെ മരണത്തിൽ കുറ്റബോധമോ നിരാശയോ ഇല്ല. ദയയില്ലാത്ത രീതിയിൽ ഇന്ത്യൻ നടപടിക്ക് തിരിച്ചടി നൽകുമെന്നും അസ്ഹറിന്റെ പ്രസ്താവനയിൽ പറയുന്നു.
പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനുള്ള ഇന്ത്യയുടെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്‌ഹറിൻ്റെ കുടുംബാംഗങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്ഥാനിലെ ബവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിലാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം.