ഭൂരിപക്ഷ വര്‍ഗീയതക്ക് മണ്ണൊരുക്കുകയല്ല, സിപിഎം നടത്തുന്നത് കൃഷി; വിമർശനവുമായി ജമാഅത്തെ ഇസ്ലാമി

ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോകുന്നു എന്ന് പറഞ്ഞ് ഹിന്ദുക്കള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ഭീതി ഉണ്ടാക്കുകയാണ് സിപിഎം
ഭൂരിപക്ഷ വര്‍ഗീയതക്ക് മണ്ണൊരുക്കുകയല്ല, സിപിഎം നടത്തുന്നത് കൃഷി; വിമർശനവുമായി ജമാഅത്തെ ഇസ്ലാമി
Published on



സിപിഎമ്മിന്റെ തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങളില്‍ മറുപടിയുമായി ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് സൈദ്ധാന്തിക ചര്‍ച്ചയോ വിമര്‍ശനമോ അല്ല സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ്  വിമർശനം. 

ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോകുന്നു എന്ന് പറഞ്ഞ് ഹിന്ദുക്കള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ഭീതി ഉണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു നേടാനാണ് സിപിഎം ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്ക് മണ്ണൊരുക്കുകയല്ല കൃഷിയാണ് സിപിഎം നടത്തുന്നതെന്നും ജമാഅത്തെ ഇസ്ലാമി വിമർശിച്ചു.  പ്രബോധനം വാരികയിലാണ് വിമർശനം. 

ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയേയും സമീകരിക്കുന്ന സിപിഎമ്മിന്റെ മത രാഷ്ട്ര വിമര്‍ശനം ആർഎസ്എസിന്റെ രാഷ്ട്രീയത്തെയും പ്രത്യശാസ്ത്രത്തെയും സാധൂകരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്ലാമി വിമര്‍ശിച്ചു.

"ജമാഅത്തിനെതിരെ ഇപ്പോള്‍ സിപിഎം നടത്തുന്ന വിദ്വേഷ ക്യാംപിയിനിലെ പ്രധാനപ്പെട്ട തുറുപ്പു ചീട്ടാണ് മതരാഷ്ട്രവാദ ആരോപണം. ജമാഅത്തെക്കെതിരെ മുമ്പേ ഉന്നയിക്കപ്പെട്ടുവരുന്ന ഒരു ആരോപണത്തെ കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി ചെയ്യുന്ത്. ജമാഅത്തും ആര്‍എസ്എസും ഉന്നയിക്കുന്നത് മതരാഷ്ട്ര വാദമാണെന്നും രണ്ടും രാജ്യത്തിന് ഒരു പോലെ അപകടകരമാണെന്നുമാണ് പ്രചാരണം. ജമാഅത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും സൈദ്ധാന്തിക ചര്‍ച്ചയോ വിമര്‍ശനമോ അല്ല സിപിഎമ്മിന്റെ ഉന്നം,"  എന്ന് വാരികയിൽ പറയുന്നു. 

ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും ആവശ്യം മതരാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. മതനിരപേക്ഷതയ്ക്ക് എന്തെല്ലാം പോറൽ ഏൽപ്പിക്കാമോ അതെല്ലാമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സംഘപരിവാർ ശ്രമിക്കുന്നത് ഭരണഘടന തകർക്കാൻ ആണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.


ജമാഅത്തെ ഇസ്ലാമി അമീര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയവരാണ് എന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താ കുഴപ്പം എന്നായിരുന്നു അവർ ചോദിച്ചത്. കശ്മീരില്‍ സിപിഎം നേതാവ് തരിഗാമിക്കെതിരെ ബിജെപി സഖ്യത്തില്‍ മത്സരിച്ചവരാണ് ജമാഅത്തെ ഇസ്ലാമി യെന്നും എം.വി. ഗോവിന്ദന്‍ വിമർശിച്ചിരുന്നു.

മലപ്പുറം വർഗീയതയുടെ ചിഹ്നമാക്കാനുള്ള പരിശ്രമം നടക്കുന്നുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയുമാണ് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും ആരോപിച്ചിരുന്നു. ഇതിന് ഒളിഞ്ഞുനിന്ന് പിന്തുണ നൽകുന്നത് മുസ്ലിം ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com