
മുസ്‌ലിം ലീഗിന് മുന്നറിയിപ്പുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇസ്ലാമിക കാര്യങ്ങളിൽ പണ്ഡിത സഭയുമായി കൂടിയാലോചിക്കുന്ന പാരമ്പര്യം നിലനിർത്തണമെന്നും പാണക്കാട്, തങ്ങൾമാരെ അവഗണിക്കുകയോ അപഹസിക്കുകയോ ചെയ്യരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ഇസ്ലാമികവും ശരിഅത്തുമായി ബന്ധപ്പെട്ട കാര്യം വരുമ്പോൾ പണ്ഡിത സംഘടനകളുമായി കൂടിയാലോചിക്കുന്നതാണ് പാരമ്പര്യം. അത് നിലനിർത്താൻ ശ്രമിക്കണം. ലീഗ് വിരുദ്ധരുടെ പരാമർശങ്ങളെയും തങ്ങൾ വിമർശിച്ചു.
പാണക്കാട് തങ്ങൾമാരെ അവഗണിക്കുകയോ അപഹസിക്കുകയോ ചെയ്യരുതെന്നും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും,ജാമിയ നൂരിയ സമ്മേളനത്തിൽ ഇല്ലാത്തവരെയും വിട്ട് നിന്നവരെയും ചേർത്ത് പിടിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമ്മേളനത്തിൽ നിന്ന് വിട്ട് നിന്നവരെയും മാറ്റി നിർത്തിയവരെയും ചേർത്ത് പിടിക്കണം.അതിന് വിലങ്ങ് വെച്ചാൽ അംഗീകരിച്ചു തരില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം മുമ്പ് എങ്ങനെ നടന്നോ അങ്ങനെ തന്നെ ഇനിയും നടക്കണം.തെറ്റ് ചെയ്തവരും തെറ്റിദ്ധരിക്കപ്പെട്ടവരും ഉണ്ടാകും.പ്രശ്നം പരിഹരിച്ചു ഒത്തൊരുമിച്ചു മുന്നോട്ട് പോകണമെന്നും സമസ്ത അധ്യക്ഷൻ പറഞ്ഞു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് സമസ്തയിലെ ലീഗ് വിരുദ്ധരെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. സമാപന സമ്മേളനത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.