
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ജോസ് ബട്‌ലർ. ഏകദിന-ടി20 ക്യാപ്റ്റൻ സ്ഥാനമാണ് ഒഴിഞ്ഞിരിക്കുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ് ഘട്ടത്തിൽ തന്നെ ഇംഗ്ലണ്ട് പുറത്തായതിനു പിന്നാലെയാണ് ബട്‌ലറിന്റെ പ്രഖ്യാപനം. വെള്ളിയാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരമാകും ക്യാപ്റ്റൻ എന്ന നിലയിലുള്ള ബട്‌ലറിന്റെ അവസാനം മത്സരം.
"ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഞാൻ രാജിവയ്ക്കാൻ പോകുന്നു. ഇത് എനിക്ക് വേണ്ടിയുള്ള , ടീമിന് വേണ്ടിയുള്ള ശരിയായ തീരുമാനമാണ്", ബട്‌ലർ പറഞ്ഞു. ഇംഗ്ലണ്ടിനു വേണ്ടി ഇനിയും കളിക്കുമെന്നും ക്രിക്കറ്റിനെ രസിക്കുന്നതിലേക്ക് തിരികെപോകണമെന്നും ബട്‌ലർ കൂട്ടിച്ചേർത്തു. വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്കാണ് ബട്‌ലറിന് പകരക്കാരനാകാൻ സാധ്യതയുള്ള ആദ്യ താരം.
ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായത്. ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 351 എന്ന വിജയലക്ഷ്യം അനായാസമായാണ് ഓസീസ് മറികടന്നത്. 23 റൺസ് മാത്രമാണ് ആ കളിയിൽ ബട്‌ലറിന് നേടാനായത്. നിർണായകമായ രണ്ടാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാനോട് 8 റൺസിനാണ് ഇംഗ്ലണ്ട് തോറ്റത്. 325 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 317ന് ഓൾ ഔട്ടാകുകയായിരുന്നു. 177 റൺസെടുത്ത ഇബ്രാഹിം സാദ്രാൻ്റെ മിന്നുംപ്രകടനമാണ് അഫ്‌ഗാന് കരുത്തായത്. ആ കളിയിൽ 38 റൺസായിരുന്നു ബട്ലറിന്റെ സമ്പാദ്യം.
2022 ജൂണിലാണ് ഇയാൻ മോർഗന്റെ പകരക്കാരനായി ബട്‌ലർ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. ആ വർഷം അവസാനം നടന്ന ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് നേടികൊടുത്തായിരുന്നു ബട്‌ലറിന്റെ അരങ്ങേറ്റം. എന്നാൽ അതിനു ശേഷം ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. 2023 ലെ ഏകദിന ലോകകപ്പ്, 2024ലെ ടി20 ലോകകപ്പ്, 2025ലെ ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ തുടർച്ചയായ മൂന്ന് ഐസിസി ടൂർണമെന്റുകളിലെ ടീമിന്റെ പരാജയമാണ് ബട്‌ലറിനെ വിരമിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.