
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നേതൃത്വം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഭരണഘടന ഹത്യചെയ്യപ്പെട്ട ദിവസമെന്നാണ് സംവിധാന്‍ ഹത്യ ദിവസിന്‍റെ അർത്ഥം.
"1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യ മനോഭാവത്തിന്‍റെ ധിക്കാരപരമായ പ്രകടനം പോലെ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് നമ്മുടെ ജനാധിപത്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കി. ഒരു തെറ്റും കൂടാതെ ലക്ഷക്കണക്കിന് ആളുകള്‍ ജയിലിലടച്ചു. മാധ്യമങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു". എക്‌സില്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിനൊപ്പം അമിത് ഷാ കുറിച്ചു.
"എല്ലാ വര്‍ഷവും ജൂണ്‍ 25 'സംവിധാന്‍ ഹത്യ ദിവസ്' ആയി ആചരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകള്‍ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്മരിക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.