കോണ്‍ഗ്രസിന് തുടർഭരണം ലഭിച്ചിരുന്നെങ്കിൽ മൻമോഹൻ സിങ് തന്നെ പ്രധാനമന്ത്രി ആകുമായിരുന്നു: കെ. മുരളീധരന്‍

മരണം വരെ അച്ചടക്കം പാലിച്ച കോൺഗ്രസ്സ് നേതാവാണെന്നും സാധാരണക്കാരനെ മറന്ന് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുരളീധരന്‍ അനുസ്മരിച്ചു
കോണ്‍ഗ്രസിന് തുടർഭരണം ലഭിച്ചിരുന്നെങ്കിൽ മൻമോഹൻ സിങ് തന്നെ പ്രധാനമന്ത്രി ആകുമായിരുന്നു: കെ. മുരളീധരന്‍
Published on

മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ വിയോഗം രാജ്യത്തിനും കോൺഗ്രസിനും വലിയ നഷ്ടമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാ ജനപ്രതിനിധികളെയും ഇത്രയധികം ബഹുമാനിച്ച ഒരു പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ല. മരണം വരെ അച്ചടക്കം പാലിച്ച കോൺഗ്രസ്സ് നേതാവാണെന്നും സാധാരണക്കാരനെ മറന്ന് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുരളീധരന്‍ അനുസ്മരിച്ചു.

നയങ്ങളുടെ കാര്യത്തിൽ മന്‍മോഹന്‍ സിങ് വിട്ടുവീഴ്ച ചെയ്തില്ല. രാഹുലിനെ പാർലമെന്റിലേക്ക് അയച്ചതിനു കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ് തന്നോട് പറഞ്ഞിരുന്നതായും മുരളീധരന്‍ പറഞ്ഞു. കോൺഗ്രസിന് തുടർ ഭരണം ലഭിച്ചിരുന്നെങ്കിൽ മൻമോഹൻ സിങ് തന്നെ പ്രധാനമന്ത്രി ആകുമായിരുന്നുവെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.



വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹി എയിംസിൽ വെച്ചായിരുന്നു മൻമോഹൻ സിങ്ങിൻ്റെ അന്ത്യം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളും വൈകുന്നേരത്തോടെ എയിംസിലെത്തിയിരുന്നു.

2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിങ്ങിന്റെ കാലത്തായിരുന്നു രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്. ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com