
കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിൽ പങ്കെടുക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുരളീധരന് പുറമെ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിന് എത്തിയില്ല. കെ. മുരളീധരൻ ക്യാമ്പിന് എത്തുമെന്നും, രാഷ്ട്രീയ വനവാസത്തിൻ്റെ ആവശ്യം മുരളീധരന് ഇല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
രണ്ട് ദിവസങ്ങളിലായാണ് കെപിസിസിയുടെ എക്സിക്യൂട്ടീവ് ക്യാമ്പ് വയനാട്ടിൽ നടക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം തന്നെ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ കെ. മുരളീധരൻ്റെ അസാന്നിധ്യമാണ് ചർച്ചയാവുന്നത്. തൃശൂരിലെ തോൽവിക്ക് ശേഷം പൊതുപരിപാടികളിൽ നിന്നെല്ലാം മുരളീധരൻ വിട്ടുനിൽക്കുകയാണ്. അതേസമയം, കെ. മുരളീധരനുമായി നല്ല ബന്ധമാണ് ഉള്ളതെന്നും,
മുരളീധരൻ ക്യാമ്പിന് എത്തുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
എംഎൽഎമാർ, എംപിമാർ, കെപിസിസി അംഗങ്ങൾ, ഡിസിസി അംഗങ്ങൾ, വിവിധ പോഷക സംഘടനകളിലെ അധ്യക്ഷന്മാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ മുഴുവൻ സമയവും ക്യാമ്പിൽ പങ്കെടുക്കും. വിശദമായ ചർച്ചകൾക്ക് ശേഷം പ്രവർത്തന മാർഗരേഖയ്ക്കും യോഗം രൂപം നൽകും.