
ഡാമുകൾ പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ തൃശൂർ, ചാലക്കുടിയിൽ നിലനിൽക്കുന്ന പ്രളയ സാധ്യത ജനങ്ങൾക്കിടയിൽ ഭീഷണി സൃഷ്ടിക്കുന്നെന്ന് മന്ത്രി കെ രാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാരിന് മാത്രമായി ഒന്നും ചെയ്യാനാകില്ല. തമിഴ്നാട് സർക്കാരുമായി കൂടിയാലോചനങ്ങൾ നടത്തി വരുന്നുണ്ടെന്നും,വേഗത്തിൽ തീരുമാനം എടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ. രാജൻ അറിയിച്ചു.
കേരള തമിഴ്നാട് സംസ്ഥാനങ്ങൾക്ക് കീഴിലെ വിവിധ ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തത്. മഴക്കാലം വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ ചാലക്കുടിയിൽ പ്രളയ സാധ്യത നില നിൽക്കുന്നുണ്ടെന്നുള്ള വാർത്തയോടായിരുന്നു ദുരന്ത നിവാരണത്തിൻ്റെ ചുമതലയുള്ള മന്ത്രിയുടെ പ്രതികരണം. ചാലക്കുടിയിലെ പ്രളയ സാധ്യത അവസാനിക്കാതെ തുടരുമ്പോൾ കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ല, വിഷയത്തിൽ തമിഴ്നാടുമായി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും വേഗത്തിൽ തീരുമാനങ്ങളെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
പറമ്പിക്കുളം ആളിയാർ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ പറമ്പിക്കുളം , തമിഴ്നാട് ഷോളയാർ , കേരള ഷോളയാർ , തൂണക്കടവ് , പെരുവാരിപ്പള്ളം ഡാമുകളും കേരള ഇലക്ട്രിസിറ്റി ബോർഡിന് കീഴിലുള്ള പെരിങ്ങൽകുത്ത് ഡാമുമാണ് , ചാലക്കുടി പുഴയുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നത്. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ പ്രധാന ഡാമുകൾ തുറക്കേണ്ടി വരുന്നത് പ്രദേശത്തെ ആകെ ഭീതിലാഴ്ത്തുന്നു. ഇക്കാര്യം സംബന്ധിച്ച് ചാലക്കുടി നിവാസികൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, കേന്ദ്ര ജല കമ്മീഷനും ഭീമ ഹർജി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും ഭീതിയും സംസ്ഥാനം പരിഗണിക്കുന്നുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പരിഹാര ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കെ രാജൻ വ്യക്തമാക്കി.