
വയനാട് പുനരധിവാസത്തിനായി നൽകിയ വായ്പ ചെലവഴിക്കുന്നതിനുള്ള കാലാവധി നീട്ടി നൽകണണെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. വായ്പയായി ലഭിച്ച പണം വേണ്ടെന്നുവയ്ക്കില്ല. പ്രോജക്ട് തയ്യാറാക്കി ഏജൻസിക്കൾക്ക് പണം കൈ മാറുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. കേന്ദ്രത്തിൻ്റേത് സഹായമല്ല ലോൺ മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
വയനാട് പുനരധിവാസത്തിന് അപ്രായോഗിക വ്യവസ്ഥകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ വായ്പ അനുവദിച്ചത്. അമ്പത് വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്. തുക ഒന്നര മാസത്തിനുള്ളില്‍ ചെലവഴിച്ച് കണക്ക് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.
മാര്‍ച്ച് 31 നകം തുക ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കെഎസ്ഡിഎംഎ വഴി വിവിധ വകുപ്പുകളിലൂടെയാണ് പുനരധിവാസത്തിനായി തുക ചെലവഴിക്കേണ്ടത്. ക്യാപക്‌സ് വായ്പയായി 529.50 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 15 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയാകും.