കെ. സുധാകരൻ്റെ പ്രസ്താവനയിൽ അടിതെറ്റി കോൺഗ്രസ് നേതൃത്വം; പരസ്യ മറുപടി വേണ്ടെന്ന് തീരുമാനം

തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിൽ
കെ. സുധാകരൻ്റെ പ്രസ്താവനയിൽ അടിതെറ്റി കോൺഗ്രസ് നേതൃത്വം; പരസ്യ മറുപടി വേണ്ടെന്ന് തീരുമാനം
Published on

തുടർച്ചയായി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന കെ. സുധാകരന് പരസ്യമറുപടി വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി നേതൃത്വം. തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിൽ. പുതിയ നേതൃത്വത്തെ സുധാകരൻ പ്രശംസിച്ചത് ഉയർത്തിക്കാട്ടാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പുതിയ നേതൃത്വത്തെ പ്രശംസിച്ചാണ് കെ. സുധാകരന്റെ ആദ്യ പ്രതികരണം വന്നത്. എന്നാൽ തുടർന്നങ്ങോട്ട് അങ്ങനെ ആയിരുന്നില്ല. മാറ്റിയതിനെതിരെ തുറന്നടിച്ച് സുധാകരന്റെ പ്രതികരണങ്ങൾ വന്നു. പേര് പറഞ്ഞില്ലെങ്കിലും വരികൾക്കിടയിൽ ഒളിപ്പിച്ച് മാറ്റാൻ ചരടുവലിച്ച നേതാക്കൾക്കെതിരെ വിമർശനവും ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ഈ പ്രതികരണങ്ങൾ പാർട്ടിയെ ചെറുതായൊന്നുമല്ല കുഴപ്പത്തിലാക്കിയത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് പരസ്യമായി ഇനി മറുപടി വേണ്ടെന്ന നേതൃത്വത്തിന്റെ തീരുമാനം. സുധാകരന്റെ പ്രതികരണങ്ങളോടുള്ള ചോദ്യങ്ങൾക്ക് ഒഴിഞ്ഞ് മാറുകയാണ് നേതാക്കൾ. മാധ്യമങ്ങളെ കണ്ട യുഡിഎഫ് കൺവീനർ ഒറ്റക്കെട്ടെന്ന മറുപടി മാത്രം ആവർത്തിച്ചു.

സുധാകരന് അതൃപ്തി ഇല്ലെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. അതേസമയം മൂന്നാം പിണറായി സർക്കാർ വരുമെന്ന എൽഡിഎഫ് പ്രചാരണത്തെ ശക്തമായി എതിർക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വീണ്ടും എൽഡിഎഫ് സർക്കാർ വരുമെന്ന പൊതുബോധം ഉണ്ടാക്കി നേട്ടമുണ്ടാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർക്കാരിന്റെ വാർഷികാഘോഷം ബഹിഷ്‌കരിച്ച് കോൺഗ്രസ് കരിദിനം ആചരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com