കഠിനംകുളം കൊലപാതകം: ഹോം നഴ്സായ പ്രതിയെ കുടുക്കിയത് ജോലി ചെയ്തയിടത്തെ വീട്ടുകാർ

വാർത്തകൾ കണ്ട് സംശയം തോന്നിയ വീട്ടുകാർക്ക് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു
കഠിനംകുളം കൊലപാതകം: ഹോം നഴ്സായ പ്രതിയെ കുടുക്കിയത് ജോലി ചെയ്തയിടത്തെ വീട്ടുകാർ
Published on


കഠിനംകുളം കൊലപാതക്കേസിലെ പ്രതി ജോൺസണിനെ കുടുക്കിയത് ഇയാൾ ഹോം നഴ്സായി ജോലി ചെയ്യുന്ന വീട്ടിലെ വീട്ടുകാർ. വാർത്തയിൽ ഫോട്ടോ വന്നതിനെ തുടർന്നുണ്ടായ സംശയത്തിലാണ് വീട്ടുകാർ ചിങ്ങവനം പൊലീസിനെ വിവരമറിയിച്ചത്. കുറിച്ചിയിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ഇയാൾ, ജനുവരി ഏഴിന് വീടിൻ്റെ നിർമാണ ആവശ്യമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജോൺസൺ വസ്ത്രങ്ങൾ എടുക്കാനായി കുറിച്ചിയിലെ വീട്ടിലെത്തി. വാർത്തകൾ കണ്ട വീട്ടുകാർക്ക് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജോൺസൺ ഔസേപ്പ് കുറിച്ചിയിലെ വീട്ടിൽ ഹോം നേഴ്സായി എത്തിയത്. അടുത്തിടെ വീട്ടിൽ നിന്ന് മടങ്ങുകയും ചെയ്തു. എന്നാൽ ഇയാളുടെ വസ്ത്രങ്ങൾ ജോലി ചെയ്തിരുന്ന വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

താൻ വിഷം കഴിച്ചിട്ടുണ്ടെന്നാണ് പിടിയിലായ ജോൺസൺ പോലീസിനോട് പറഞ്ഞത്. ഇത് രക്ഷപെടാനുള്ള ശ്രമമാണെന്നാണ് പൊലീസിൻ്റെ സംശയം. പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കും.

കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണ് കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഔസേപ്പ്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ജോൺസൺ പിടിയിലാവുന്നത്. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറുമായി കടന്ന പ്രതി ട്രെയിൻ കയറി രക്ഷപ്പെട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൃത്യം നടന്ന ദിവസം രാവിലെ ഒൻപതു മണിയോടെ, ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തി. ജോൺസനെ യുവതി ചായ നൽകി സ്വീകരിച്ചു. പിന്നീടാണ് യുവതിയെ കഴുത്തിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയിലെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.

കൊല്ലം നീണ്ടകര ദളവാപുരമാണ് ജോൺസൺ ഔസേപ്പിന്റെ സ്വന്തം സ്ഥലം. വിവാഹ ശേഷം ഭാര്യയുടെ സ്ഥലമായ ചെല്ലാനത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. മൂന്ന് കുട്ടികളുള്ള ഇയാൾ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ആതിരയുമായി അടുക്കുന്നത്. ഇവർ പലസ്ഥലങ്ങളിലും ഒരുമിച്ച് പോയിരുന്നെന്ന് പൊലീസ് കണ്ടെത്തി. ആതിരയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കൂടുതൽ തെളിവുകൾ പൊലീസിനെ ലഭിച്ചത്.


സ്വകാര്യ നിമിഷങ്ങളിൽ ജോൺസൺ ആതിരയുടെ ചിത്രങ്ങളെടുത്തിരുന്നു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണവും വാങ്ങി. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസണ് നൽകി. കൊലപാതകത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി. ഒടുവിൽ കൂടെ ഇറങ്ങിവരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും ഇത് യുവതി അംഗീകരിച്ചില്ല. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. നാല് ടീമുകളായി തിരിഞ്ഞാണ് കേസന്വേഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com