
തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി രക്ഷപ്പെട്ടെന്ന് കരുതുന്ന സ്കൂട്ടർ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ട്രെയിനിൽ രക്ഷപ്പെട്ടതായാണ് പൊലീസ് നിഗമനം. ഇയാൾ വാടകയ്ക്ക് താമസിച്ച പെരുമാതുറയിലെ വീട്ടിലും പൊലീസ് ഇന്ന് പരിശോധന നടത്തും.
കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) 11.30 ഓടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് അറുത്ത് മാറ്റാൻ ശ്രമിച്ച നിലയിലാണുള്ളത്. പുലർച്ചെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്ക് ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.