
ഉത്തർപ്രദേശിൽ ജീവനാംശവുമായി ബന്ധപ്പെട്ട് 75ഉം, 80ഉം വയസായ വൃദ്ധദമ്പതികൾ നടത്തുന്ന നിയമപോരാട്ടത്തിൽ വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. കലിയുഗം വന്നെത്തി എന്നായിരുന്നു കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര നിരീക്ഷണം.
ഭാര്യക്ക് അനുകൂലമായ കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് മുനേഷ് കുമാർ ഗുപ്ത നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരിയുടെ നിരീക്ഷണം.
നിയമപരമായ ഈ മത്സരം ആശങ്കാജനകമാണെന്നും, കലിയുഗം വന്നെത്തി എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ദമ്പതികൾക്ക് ഉപദേശം നൽകാനും ജസ്റ്റിസ് സൗരഭ് ശ്യാം ഷംശേരി ശ്രമിച്ചു. അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ദമ്പതികൾ ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി പറഞ്ഞു.
ഗുപ്തയുടെ ഭാര്യ ഗുപ്തയിൽ നിന്നും ജീവനാംശം ആവശ്യപ്പെടുകയും, കുടുംബകോടതി അവർക്ക് അനുകൂലമായി വിധിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് മുനേഷ് കുമാർ ഗുപ്ത ഭാര്യക്ക് നോട്ടീസ് അയച്ചത്.