
നിക്ഷേപകരെ പ്രതിസന്ധിയിലാക്കി വീണ്ടും കണ്ടല സർവീസ് സഹകരണ ബാങ്ക്. എംഡിഎസ് ചിട്ടിത്തുക ബാങ്കിൽ നിക്ഷേപിച്ചിരുന്നവർക്ക് വാഗ്ദാനം ചെയ്ത പലിശ, നിക്ഷേപത്തിൽനിന്നുതന്നെ ഈടാക്കിയെന്നാണ് പരാതി. ചിട്ടിയുടെ കാലാവധി പൂർത്തിയാക്കി പണം ബാങ്കിൽ നിക്ഷേപിച്ചവർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്.
മാസത്തവണയായി നിക്ഷേപം നടത്തുന്ന ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്ന നിക്ഷേപകരിൽ ചിട്ടി ലഭിച്ചവരിൽ ഭൂരിഭാഗവും ഈ തുക കണ്ടല ബാങ്കിൽ തന്നെയാണ് നിക്ഷേപിച്ചിരുന്നത്. 10000 രൂപയാണ് ഒരു മാസത്തെ ചിട്ടിയുടെ അടവ് വരുന്നതെങ്കിൽ 5000 രൂപ നിക്ഷേപ തുകയുടെ പലിശയായി ലഭിച്ചിരുന്നു. ബാക്കി വരുന്ന 5000 രൂപ നിക്ഷേപന് ചിട്ടി അടവിനായി കണ്ടെത്തിയാൽ മതിയാകും. ബാങ്കിൻറെ നിർദേശമനുസരിച്ചാണ് നിക്ഷേപകർ ഈ തിരിച്ചടവ് ഫോർമുല സ്വീകരിച്ചിരുന്നതും. എന്നാൽ അടുത്തിടെ ചിട്ടി അടച്ചു പൂർത്തിയായവർ നിക്ഷേപകത്തുക പിൻവലിക്കാനെത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നത്. ബാങ്കിൻ്റെ ഭാഗത്തുനിന്ന് പലിശയായി ലഭിക്കേണ്ട തുക നൽകിയിരുന്നില്ല. പകരം, നിക്ഷേപകർ നൽകുന്ന തുക കിഴിച്ച്, മാസത്തവണയ്ക്ക് ആവശ്യമുള്ള പണം സ്ഥിരനിക്ഷേപത്തിൽനിന്ന് പിടിച്ചുവെന്നാണ് ആരോപണം.
സഹകരണവകുപ്പ് ജോയിൻ രജിസ്ട്രാറുടെ നേതൃത്വത്തിൽ എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ കത്ത് നൽകിയിട്ടുള്ളതായാണ് ബാങ്കിൻ്റെ വാദം. എന്നാൽ തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിടിക്കുമ്പോൾ അറിയിച്ചിരുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. കോടികളുടെ ക്രമക്കേടിൽ പ്രതിസന്ധിയിലായ കണ്ടല ബാങ്കിൽ നിക്ഷേപകരുടെ തുക സുരക്ഷിതമാക്കാൻ സമിതിയെ നിയോഗിച്ചിരിക്കെയാണ് ഇത്തരത്തിൽ നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ ബാങ്ക് തട്ടിയെടുക്കുന്നത്.