
കണ്ണൂർ കരിക്കോട്ടക്കരി ടൗണിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്കേറ്റ കുട്ടിയാന ചരിഞ്ഞു. മയക്കുവെടി വെച്ച് പിടികൂടി ചികിത്സയിലിരിക്കെ രാത്രി ഒൻപത് മണിയോടെയാണ് ആന ചരിഞ്ഞത്. മയക്കുവെടിയേറ്റ കുട്ടിയാന അവശനിലയിലായിരുന്നു. ആർആർടി വെറ്റിനറി സർജൻ അജീഷ് മോഹൻദാസാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. തുമ്പിക്കൈക്കും വായയ്ക്കും ഇടയിൽ ഗുരുതരമായ പരിക്ക് പറ്റിയ നിലയിലായിരുന്ന കാട്ടാനയെ ചികിത്സിക്കാനായാണ് മയക്കുവെടി വെച്ചത്. അതേസമയം, ആനയ്ക്ക് പരിക്ക് പറ്റിയത് പന്നി പടക്കം പൊട്ടി തന്നെയാണ് എന്ന നിഗമനത്തിലാണ് ആർആർടി സംഘം. ആനയുടെ പല്ലും നാക്കും തകർന്നിരുന്നു.
ദൗത്യത്തിനായി വയനാട്ടിൽ നിന്നുള്ള പ്രത്യേക ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ആന അക്രമവാസന കാണിച്ചതോടെയാണ് മയക്കുവെടി വെക്കാൻ തീരുമാനമായത്. ആനയുടെ ജീവൻ രക്ഷിക്കുകയെന്നത് ശ്രമകരമാണെന്നാണ് എസിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനയുടെ താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനു സമീപമാണ് കാട്ടാനയെ ആദ്യം കണ്ടത്. കരിക്കോട്ടക്കരിയില്‍ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനത്തെ ആക്രമിക്കാനും ആന ശ്രമിച്ചിരുന്നു.