
ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കർണാടക സർക്കാരിന് ഉദാസീനതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയേയും, താൻ ഉപമുഖ്യമന്ത്രിയേയും വിളിച്ചിരുന്നു. പ്രതികൂലമായ സാഹചര്യമാണ് അവിടെയുള്ളത്. ആധുനിക ഉപകരണങ്ങൾ എത്തിക്കുന്നതിൽ തടസങ്ങളുണ്ടായിരുന്നു. കർണ്ണാടക സർക്കാർ വളരെ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും കേരള സർക്കാരിന് പരിമിതികളുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
എന്നാൽ, അർജുനെ കാണാതായ പ്രദേശത്തെ രക്ഷാപ്രവർത്തനത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കർണാടക പൊലീസിൻ്റെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും റോഡിനപ്പുറത്തെ മൺകൂനയിലേക്ക് തെരച്ചിലിനായി ജെസിബികൾ ഇതുവരെ എത്തിയിട്ടില്ലെന്നും അർജുൻ്റെ ബന്ധുക്കൾ ആരോപിച്ചു. കർണാടക പൊലീസിൻ്റെ നേതൃത്വത്തിൽ വാഹനഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാല്‍, റോഡിലെ മണ്ണുനീക്കാനുള്ള പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും, മാധ്യമങ്ങളെപ്പോലും കടത്തിവിടാതെ പൊലീസ് തടയുന്നത് ഇതുകൊണ്ടാണെന്നും അർജുൻ്റെ ബന്ധുക്കൾ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‌ച രാവിലെ എട്ടരയ്ക്കാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. അർജുൻ മണ്ണിനടിയിലാണെന്ന് പുറംലോകം അറിഞ്ഞത് സംഭവം നടന്ന് 73 മണിക്കൂറിന് ശേഷമാണ്. വെള്ളിയാഴ്‌ച രാവിലെ സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴാണ് കർണാടക സർക്കാർ സംഭവം ഗൗരവത്തിലെടുത്തത്. തുടർന്ന് ജിപിഎസ് ഉപയോഗിച്ചുള്ള തെരച്ചിലിലാണ് മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്.