പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കസ്റ്റഡിയില്‍; കസബ പൊലീസ് ചോദ്യം ചെയ്യുന്നു

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കസ്റ്റഡിയില്‍; കസബ പൊലീസ് ചോദ്യം ചെയ്യുന്നു

ബെംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
Published on


പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ കസ്റ്റഡിയില്‍. ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. നേരത്തെ നടന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബെംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം കൂട്ടിക്കല്‍ ജയചന്ദ്രനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സാധ്യത. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി വരെ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.

പോക്സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് നല്‍കിയ പരാതിയാണ് ഇതെന്നാണ് നടന്റെ വാദം. കോഴിക്കോട് കസബ പൊലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. കേസില്‍ നടന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

നാല് വയസുകാരിയെ ജയചന്ദ്രന്‍ ഉപദ്രവിച്ചെന്നാരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ 2024 ജൂണിലാണ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. എന്നാല്‍, തന്നോടുള്ള മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അനാവശ്യമായി പ്രതി ചേര്‍ത്തതാണെന്നാണ് ജയചന്ദ്രന്റെ വാദം.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. കുട്ടി നല്‍കിയ മൊഴിയുടേയും മെഡിക്കല്‍ പരിശോധനയുടേയും അടിസ്ഥാനത്തില്‍ ഇത് ഗുരുതരമായ കേസാണെന്നും ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

News Malayalam 24x7
newsmalayalam.com