കാസർഗോഡ് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കാസർഗോഡ് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും
കാസർഗോഡ് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Published on



കാസർഗോഡ് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മരണവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. മംഗലാപുരം പാണ്ഡേശ്വരയിലെ അബ്ദുൾ സത്താർ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചാണ് ക്വാട്ടേഴ്സിൽ ജീവനൊടുക്കിയത്. 

എസ്.ഐ അകാരണമായി തൻ്റെ ഓട്ടോ പിടിച്ചുവെച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫെയ്സ്ബുക്കിൽ അബ്ദുൾ സത്താർ കുറിച്ചിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായില്ലെന്നും ഡിവൈഎസ്പിയുടെ നിർദേശം പോലും എസ്ഐ തള്ളിയതോടെ മറ്റു മാർഗമില്ലാതെയാണ് സത്താർ ആത്മഹത്യ ചെയ്തതെന്നുമാണ് പരാതി.

എസ്.ഐ അനൂപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ആരോപണ വിധേയനായ എസ്.ഐയെ സ്ഥലം മാറ്റുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com