
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കെട്ടിടത്തിൽ ജീവനൊടുക്കിയ മുളങ്ങാശേരില്‍ സാബുവിന് സൊസൈറ്റി നൽകാനുള്ളത് 12 ലക്ഷം മാത്രമെന്ന് വിശദീകരണം. മികച്ച സഹകാരിയുടെ വിയോഗം ദൗർഭാഗ്യകരമാണെന്നും സിപിഎം ഭരണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു. ഭരണസമിതി സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും സൊസൈറ്റി പറഞ്ഞു.
സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതല്‍ സംഘത്തില്‍ ഇടപാടുകള്‍ നടത്തിവന്നവരാണ്. 2020 വരെയുള്ള കാലയളവില്‍ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചു. 2020 ജൂണില്‍ മുഴുവന്‍ തുകയും പിന്‍വലിച്ചു. പിന്നീടുള്ള മാസങ്ങളില്‍ പലതവണയായി 90 ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍നിന്ന് 2023 ഒക്‌ടോബറില്‍ 35 ലക്ഷം രൂപ പിന്‍വലിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ പലപ്രാവശ്യമായി 10 ലക്ഷം, 5 ലക്ഷം, 3ലക്ഷം, 1.5 ലക്ഷം എന്നീ തുകകളും പിന്‍വലിച്ചെന്നാണ് സൊസൈറ്റിയുടെ വിശദീകരണം.
ബാക്കിയുള്ള 12 ലക്ഷത്തോളം രൂപ ഓരോമാസവും തവണകളായി നല്‍കാമെന്ന് സംഘവുമായി ധാരണയുണ്ടായിരുന്നതയും ഭരണസമിതി പറയുന്നു. കഴിഞ്ഞ 12, 16 തീയതികളിലായി 1,20,000 രൂപയും നിക്ഷേപത്തില്‍നിന്ന് നല്‍കിയിട്ടുണ്ടെന്ന് സൊസൈറ്റി ഭരണസമിതി കുറുപ്പിൽ പറയുന്നു. എന്നാൽ ഒടുവിൽ നിക്ഷേപിച്ചത് 35 ലക്ഷം രൂപയാണെന്നും ഇതിൽ 25 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് സാബുവിന്റെ ബന്ധുക്കൾ പറയുന്നത്.
ഭാര്യയുടെ ചികിത്സ ആവശ്യത്തിനായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടാണ് സാബു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്കിൽ കയറി ഇറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു. ബാങ്കിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച മോശം അനുഭവം സാബുവിനെ വല്ലാതെ തളർത്തിയതായും ബന്ധുക്കൾ പറയുന്നു. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. അതേസമയം, ആത്മഹത്യ കുറിപ്പ് ലഭിച്ചതിനാൽ എഫ്ഐആറിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു