
കോഴിക്കോട് കട്ടിപ്പാറയിലെ യുവ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം വേണമെന്ന് കാത്തലിക് ലേമെൻസ് അസോസിയേഷൻ. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി.
താമരശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് പണം വാങ്ങിയാണ് അധ്യാപക - അനധ്യാപക നിയമനങ്ങൾ നടത്താറുള്ളതെന്നും സംഘടന ആരോപിക്കുന്നു. അധ്യാപികയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഡിവൈഎഫ്ഐ കട്ടിപ്പാറ പഞ്ചായത്ത് കോർഡിനേറഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിൻ്റെ ഉത്തരവ്. മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തത്.
അലീനയുടെ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ടിൽ മാനേജ്മെൻ്റിന് വീഴ്ച സംഭവിച്ചതായി പരാമർശമുണ്ട്. 2024ൽ കോടഞ്ചേരി സെൻറ് ജോസഫ് സ്കൂളിലേക്ക് മാറ്റിയെങ്കിലും നിയമനാംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഫയലുകൾ ഇല്ലാത്തതിനാൽ മടക്കുകയായിരുന്നു. പിന്നീട് ഈ വർഷം ജനുവരി 24നാണ് പൂർണമായ രേഖകൾ മാനേജ്മെൻറ് ഹാജരാക്കിയത്. രേഖകൾ ഹാജരാക്കാൻ വൈകിയതിലുള്ള കാലതാമസമാണ് അലീനയ്ക്ക് സ്ഥിരം നിയമനം നൽകുന്നതിൽ തടസമായത്.
കഴിഞ്ഞ ദിവസമാണ് കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നിയെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു വർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെയായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഇതിൽ അലീന കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)