
താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവ് അംഗങ്ങളുടെ രാജിയിൽ പ്രതികരിച്ച് നടനും ഗതാഗത മന്ത്രിയുമായ ഗണേഷ് കുമാർ. സംഘടനയെ നശിപ്പിക്കാൻ കുറച്ചുപേർ ആഗ്രഹിച്ചു. അവർക്ക് സന്തോഷമുള്ള ദിവസമാണ് ഇന്ന്. എന്നാൽ തനിക്ക് ഏറ്റവും ദുഖകരമായ ദിവസമാണെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ AMMA-യെ നയിക്കാൻ ആർക്കും കഴിയില്ല. AMMA-യെന്ന മഹത്തായ പ്രസ്ഥാനം നശിപ്പിക്കാൻ കുറേ ആളുകൾ കുറെ നാളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്. പക്ഷെ വിഷയത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഗുളിക പോലും വാങ്ങാൻ നിവൃത്തിയില്ലാത്ത നടീ-നടന്മാരുണ്ട് സംഘടനയിൽ. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ് അവരെല്ലാം കൂടി തകർത്തിരിക്കുന്നത്'. കെ.ബി ഗണേഷ്കുമാർ പറഞ്ഞു.
'താൻ ഉൾപ്പെടയുള്ളവർ കൈയിൽ നിന്നും കാശ് എടുത്താണ് സംഘടനയെ പടുത്തുയർത്തിയത്. കഴിഞ്ഞ നാലു വർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. അതൊക്കെ എങ്ങനെ നടപ്പിലാക്കുമെന്ന് കണ്ടറിയാം'- കെ.ബി ഗണേഷ്കുമാർ പറഞ്ഞു.