
ആത്മഹത്യാശ്രമം ക്രിമിനൽ കുറ്റമാക്കുന്ന രാജ്യത്തെ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കെനിയൻ കോടതി. രാജ്യത്തെ ഹൈക്കോടതി ജഡ്ജിയായ ലോറൻസ് മുഗാംബി, ശിക്ഷാനിയമത്തിലെ 226-ാം വകുപ്പ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ഭരണഘടന അനുച്ഛേദം 43-പ്രകാരം ഒരു വ്യക്തിക്ക് "ഏറ്റവും ഉയർന്ന ആരോഗ്യ നിലവാരം" ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ക്രിമിനൽ നിയമ പ്രകാരം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ, പിഴയോ, ഇതു രണ്ടോ ആയിരുന്നു ശിക്ഷ. എന്നാൽ പീനല്‍ കോഡിലെ 226-ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് മുഗാംബി പറഞ്ഞു.
കെനിയ നാഷണൽ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്‌സും (കെഎൻസിഎച്ച്ആർ) കെനിയ സൈക്യാട്രിക് അസോസിയേഷനും കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. 2024 മാർച്ചിൽ, കെനിയയിലെ പ്രമുഖ മാനസികാരോഗ്യ ആശുപത്രിയിലെ ഉദ്യോഗസ്ഥർ കുറ്റകരമായ നിയമം റദ്ദാക്കുന്നത് പരിഗണിക്കണമെന്ന് പാർലമെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിദിനം ഏകദേശം നാല് ആത്മഹത്യ മരണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഓരോ വർഷവും 700,000-ത്തിലധികം ആളുകളാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്ക്.