
ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സതേണ്‍ ഡെര്‍ബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി. ആദ്യ പകുതിയിൽ ബെംഗളൂരു 2-0ന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. എന്നാൽ ഛേത്രിയിലൂടെ ബെംഗളൂരു കളി തിരിച്ചുപിടിച്ചു.
എട്ടാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് ബെംഗളൂരു തുടങ്ങിവെച്ച ആക്രമണമാണ് മത്സരത്തിലെ ആദ്യ ഗോളിന് കാരണമായത്. വലതു വിങ്ങിൽ നിന്ന് വില്യംസ് നൽകിയ ക്രോസിൽ തലവെച്ച് സുനിൽ ഛേത്രിയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾവല കുലുക്കിയത്. അതിമനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് ഛേത്രി കേരളത്തിൻ്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചത്.
8, 73, 90 + 8 മിനിറ്റുകളിലാണ് സുനിൽ ഛേത്രി കേരളത്തിൻ്റെ പ്രതിരോധം തകർത്ത് ഗോൾ നേടിയത്. 38ാം റയാൻ വില്യംസ് ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബെംഗളൂരു ലീഡ് 2-0 ആയി ഉയർത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ വീഴ്ച മുതലെടുത്താണ് വില്യംസ് കേരളത്തിൻ്റെ വല കുലുക്കിയത്. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമിനസ് (56), ഫ്രെഡ്ഡി ലാല്വമാവ്മ (67) എന്നിവരാണ് ഗോൾ കണ്ടെത്തിയത്.
അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്‌സിന് ടൂർണമെൻ്റിൽ തിരിച്ചുവരാന്‍ ബെംഗളൂരുവില്‍ വിജയം അനിവാര്യമായിരുന്നു. 11 കളിയില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ ഇറങ്ങിയത്.
കളിയുടെ ആദ്യഘട്ടത്തില്‍ പന്ത് നിയന്ത്രണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലായിരുന്നു. പക്ഷേ, ഏഴാം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെ ബെംഗളൂരു ലീഡ് നേടി. വലതുവശത്ത് വില്യംസ് നടത്തിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്. ഒന്നാന്തരം ക്രോസ് ബോക്‌സിലേക്ക്. സന്ദീപിന്റെ പ്രതിരോധത്തെ മറികടന്ന് ഛേത്രി അതില്‍ തലവച്ചു. ഗോള്‍ വീണത് ക്ഷീണമായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വീര്യം കെടാതെ പന്ത് തട്ടി. ഹിമിനെസിനും നോഹയ്ക്കും ലൂണയ്ക്കുമെല്ലാം ബോക്‌സില്‍വച്ച് പന്ത് കിട്ടിയെങ്കിലും ലക്ഷ്യത്തിലേക്ക് മാത്രം നീങ്ങിയില്ല.
ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്കിടെയാണ് ബെംഗളൂരു അടുത്ത തിരിച്ചടി നല്‍കുന്നത്. വില്യംസ് മനോഹരമായ ഷോട്ടിലൂടെ ബെംഗളൂരുവിന്റെ ലീഡുയര്‍ത്തി. എഡ്ഗാര്‍ മെന്‍ഡെസാണ് അവസരമൊരുക്കിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി കിട്ടി. സുരേഷ് സിങ്ങിന്റെ ഫൗളില്‍ വിബിന്‍ മോഹനന്‍ പരിക്കേറ്റ് മടങ്ങി. ഡാനിഷ് ഫാറൂഖ് പകരക്കാരനായി കളത്തിലെത്തി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഫ്രെഡിയുടെ ഷോട്ട് ഗുര്‍പ്രീത് തടഞ്ഞു.ഇടവേള കഴിഞ്ഞുള്ള ആദ്യ ഘട്ടത്തില്‍ ജിമിനെസിന്റെ മികച്ചൊരു ഹെഡര്‍ ഗുര്‍പ്രീത് ഒറ്റക്കൈകൊണ്ട് തടയുകയായിരുന്നു.
പിന്നാലെ ബോക്‌സിനരികെ കിട്ടിയ ഫ്രീകിക്ക് നോഹ പുറത്തേക്കടിച്ച് കളഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം കണ്ടു. നവോച്ച ഉയര്‍ത്തുവിട്ട പന്ത് ഇടതുവശത്ത് നോഹ കാലിലാക്കി. വരയ്ക്കരികെ വെച്ച് രാഹുല്‍ ബെക്കെ തടഞ്ഞെങ്കിലും പന്ത് വിട്ടുകൊടുത്തില്ല നോഹ. തിരിച്ചെത്തി അകത്തേക്ക് തള്ളി. ക്ലോസ് റേഞ്ചിലുണ്ടായ ജിമിനെസ് പിന്‍കാല് കൊണ്ട് തട്ടിയിട്ടപ്പോള്‍ ഗുര്‍പ്രീത് കാഴ്ചക്കാരനായി. സീസണില്‍ എട്ടാം ഗോളാണ് ഹിമിനെസിന്. പിന്നെ തകര്‍പ്പന്‍ കളിയാണ് സ്റ്റാറേയുടെ സംഘം പുറത്തെടുത്തത്. നോഹയും ലൂണയും ചേര്‍ന്നുള്ള നീക്കം മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചു.
67ാം മിനിറ്റില്‍ വലതുവശത്ത് നിന്ന് ലൂണ കൊടുത്ത മനോഹര ക്രോസില്‍ ഫ്രെഡി തലവെച്ചതോടെ സ്‌റ്റേഡിയം ഇളകിമറഞ്ഞു. സ്‌കോര്‍ 2-2.പക്ഷേ, ആശ്വാസം നീണ്ടുനിന്നില്ല. ജോര്‍ജ് പെരേര ഡയസ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം തകര്‍ത്തു. ബോക്‌സിനുള്ളില്‍വച്ച് ഛേത്രിയിലേക്ക്. രണ്ടാം ഗോളിലൂടെ ഛേത്രി ബെംഗളൂരുവിന് ലീഡൊരുക്കി. തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ച് കളിച്ചു. പക്ഷേ, ഒന്നും വലകണ്ടില്ല.
ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെ പ്രകടനവും നിര്‍ണായകമായി. ഇതിനിടെ കൊയെഫിന് പകരം ക്വാമി പെപ്രയും സന്ദീപിന് പകരം പ്രീതം കോട്ടലും കോറുവിന് പകരം പ്രബീര്‍ ദാസുമെത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഹാട്രിക്കിലൂടെ ഛേത്രി ബെംഗളൂരുവിന്റെ ജയം പൂര്‍ത്തിയാക്കി. 14ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊല്‍ക്കത്തയാണ് വേദി.