
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കണ്ട വലിയ ദുരന്തമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. പല രാജ്യങ്ങളിൽ നിന്നും സഹായവാഗ്‌ദാനങ്ങളുമായി മുന്നോട്ട് വന്നെങ്കിലും അത് സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും കേരളത്തോട് സഹതപിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി കാര്യങ്ങൾ മനസിലാക്കി. സഹായം ലഭിക്കേണ്ടത് കേന്ദ്രത്തിൽ നിന്നാണ്. എന്നാൽ ചില്ലി കാശിൻ്റെ സഹായം ഇതുവരെ ഉണ്ടായിട്ടില്ല", മുഖ്യമന്ത്രി വ്യക്തമാക്കി. " ഈ വർഷം കേരളത്തിൽ മാത്രമല്ല ദുരന്തം ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായി. എന്നാൽ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം സഹായം കൊടുത്തു. അവരൊക്കെ കണക്കു കൊടുത്തിട്ടാണോ സഹായം കൊടുത്തത്", മുഖ്യമന്ത്രി ചോദ്യമുയർത്തി. ഇത്തവണ പാർലമെൻ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ എല്ലാവരും ഒന്നിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് നിവേദനം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.