
മലയാള സിനിമയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികള്‍ ഉയരുന്നത് ഭയപ്പെടുത്തുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാം എന്നത് സിനിമ മേഖലയെ മാത്രമല്ല സമൂഹത്തിനെയും ബാധിക്കുന്നതാണെന്ന് നിര്‍മാതാക്കളുടെ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിങ്ങും ഭീഷണിപ്പെടുത്തി ഉദ്ദേശം നേടിയെടുക്കുന്നതിനുമുള്ള കളമൊരുക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാനും പ്രതിച്ഛായ തകര്‍ക്കാനുമായി പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും ശുപാര്‍ശകളുടെയും ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. സര്‍ക്കാരിന്‍റെ സത്വരശ്രദ്ധ അടിയന്തരമായി ഇതില്‍ ഉണ്ടാകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസിലെ നിര്‍ണായകമായ തെളിവ് പുറത്തുവന്നു. ദുബായിൽ പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്ന ദിവസം നിവിൻ പോളി കേരളത്തിലുണ്ടായിരുന്നതിന് തെളിവുകൾ സുഹൃത്തുക്കള്‍ മുഖേന പുറത്തുവന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഈ ദിവസം നിവിന്‍ പോളി കൊച്ചിയില്‍ ഉണ്ടായിരുന്നു.
പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി കൊച്ചിയിൽ ഉണ്ടായിരുന്നെന്ന് ഫാര്‍മ വെബ് സീരീസിന്‍റെ സംവിധായകൻ പി.ആർ. അരുൺ പറഞ്ഞു. 2023 ഡിസംബർ 14ന് നിവിൻ വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. 15,16 ദിവസങ്ങളിൽ തൻ്റെ വെബ് സീരിയസായ ഫാർമയിൽ അഭിനയിക്കാൻ ആലുവയിൽ എത്തിയെന്നും അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.