
വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. സോളാർ കേസ് പ്രതി സരിത എസ്. നായർ കെ.സി. വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തതിന് ചാനലുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. വാർത്ത സമ്മേളനത്തിൽ പറയുന്ന കാര്യം പൊതുവിടത്തുള്ളതാണെന്ന് കോടതി വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന നിർണായക വിധിക്ക് പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സോളാർ കേസ് പ്രതി സരിത എസ്. നായർ കെ.സി. വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണം സംപ്രേഷണം ചെയ്തത് മാധ്യമ പ്രവർത്തകരുമായി നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയാണെന്ന് ആരോപിച്ചായിരുന്നു അപകീർത്തി കേസെടുത്തത്. എന്നാൽ ആരോപണമുന്നയിച്ച സരിതക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് കഴിഞ്ഞ ദിവസം മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം കൽപ്പിക്കാനാവില്ലെന്ന വിധി പുറപ്പെടുവിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു. അപമാനകരമായ മാധ്യമ വാർത്തകൾക്കെതിരെ നിയമപരമായ സാധ്യതകളുണ്ടെന്നും കോടതി പറഞ്ഞു.
2016 ജൂലൈയിൽ ഹൈക്കോടതിക്ക് മുന്നിൽ ഉണ്ടായ അഭിഭാഷക- മാധ്യമ തർക്കങ്ങൾക്ക് പിന്നാലെയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തിയത്. മാധ്യമ റിപ്പോർട്ടിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടേതടക്കം നിരവധി വിധികൾ മുന്നിലുണ്ട്. ഇതിൽ വിശദമായ കോടതി ഇടപെടലുകളും വിശകലനവും വേണമെന്നും വ്യക്തമാക്കി ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു.
ചാനൽ ചർച്ചകൾ നിയന്ത്രിക്കണം, ഓപ്പൺ കോടതിയിലെ ജഡ്ജിമാരുടെ കമന്‍റുകൾ പ്രസിദ്ധീകരിക്കുന്നതും അന്വേഷണത്തിലിരിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഹർജികളിൽ ഉണ്ടായിരുന്നത്. ബാർ അസോസിയേഷനുകൾ അടക്കമുള്ളവരായിരുന്നു ഹർജിക്കാർ. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കേസിൽ കക്ഷിചേർന്ന വിവിധ മാധ്യമ സ്ഥാപനങ്ങൾ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് വ്യക്തമാക്കി.