
മോർഫിങ് കേസുകളിൽ പൊലീസിൻ്റെ ഊർജിത അന്വേഷണം തുടരുന്നതിനിടയിലും സംസ്ഥാനത്ത് നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന വമ്പന്‍ റാക്കറ്റ് സജീവം. മലയാളികൾ അഡ്മിൻമാരായ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി ആണ് നഗ്ന ദൃശ്യങ്ങളും മോര്‍ഫിങ് ഫോട്ടോകളും വില്‍പ്പന നടത്തുന്നത്. പ്രീമിയം ഗ്രൂപ്പിന് 200 രൂപ മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. തൃക്കാക്കര മോര്‍ഫിങ് കേസുമായി ബന്ധപ്പെട്ട് രണ്ട് കോളേജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് വന്നതോടെ പല ഗ്രൂപ്പുകളും അപ്രത്യക്ഷമായെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണെന്നാണ് ന്യൂസ് മലയാളം അന്വേഷണത്തില്‍ മനസിലാക്കാനാകുന്നത്. ആദ്യം പ്രൊമോഷണല്‍ ഗ്രൂപ്പില്‍ സാംപിള്‍ ചിത്രങ്ങള്‍ ഇടും. അവിടെ നിന്നാണ് പ്രീമിയം ഗ്രൂപ്പിലേക്ക് ആളുകളെ എത്തിക്കുന്നത്. 200 രൂപ മുതല്‍ 500 രൂപ വരെയാണ് പ്രീമിയം ഗ്രൂപ്പിനായി ഈടാക്കുന്നത്. ലൈഫ് ടൈം മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ ഓഫറുകളും കൊടുക്കുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെയാണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നത്.