
കരട് യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ദേശീയ തലത്തിൽ രാഷ്ട്രീയ നീക്കത്തിന് സംസ്ഥാന സർക്കാർ.പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനാണ് തീരുമാനം. കരട് യുജിസി മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി.കരട് യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ എതിർപ്പുള്ള എല്ലാ സംസ്ഥാങ്ങളെയും ഒന്നിപ്പിക്കുന്നതിന് നേതൃത്വം നൽകാനാണ് സംസ്ഥാനസർക്കാർ ഒരുങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കാൻ കേരളം മുൻകൈ എടുക്കും.
നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി. പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷവും സർക്കാരിന് കത്ത് നൽകിയിരുന്നു. കരട് യുജിസി മാർഗ്ഗനിർദ്ദേശത്തിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കത്ത് അയച്ചു. യുജിസി നിർദ്ദേശങ്ങൾ പഠിക്കാൻ പ്രഭാത് പട്നാനായിക്ക് നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 1977 ജനുവരി 3ന് പ്രാബല്യത്തില്‍ വന്ന 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ നിന്നും കണ്‍കറന്‍റ് ലിസ്റ്റിലെ ഇനം 25 ആയി മാറ്റപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് അതത് സംസ്ഥാന നിയമസഭകള്‍ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായിട്ടാണ്. ഉന്നതവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനത്തിനും നിലവാരം നിശ്ചയിക്കുന്നതിലും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് അധികാരമുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.