വിശാഖപട്ടണത്തില്‍ നിന്നും കണ്ടെത്തിയ അസം പെണ്‍കുട്ടിയെ കേരള പൊലീസ് ഇന്ന് ഏറ്റെടുക്കും

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ മലയാളി സമാജം പ്രവർത്തകരാണ്  വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്
വിശാഖപട്ടണത്തില്‍ നിന്നും കണ്ടെത്തിയ അസം പെണ്‍കുട്ടിയെ കേരള പൊലീസ് ഇന്ന് ഏറ്റെടുക്കും
Published on
Updated on

വിശാഖപട്ടണത്തില്‍ നിന്നും കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ കേരള പൊലീസ് ഇന്ന് ഏറ്റെടുക്കും. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നാണ് പെണ്‍കുട്ടി കാണാതായത്. കഴക്കൂട്ടത്ത് നിന്നുള്ള അഞ്ചംഗ പോലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടത്. കുട്ടിയെ നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തിക്കും.

വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ മലയാളി സമാജം പ്രവർത്തകരാണ്  വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. വിശാഖപട്ടണത്ത്, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ. പതിമൂന്നുകാരിയെ ഏറ്റെടുക്കാൻ ഇന്നലെ പുലർച്ചെ തന്നെ പൊലീസ് സംഘം പുറപ്പെട്ടിരുന്നു.  ഇന്ന് ഉച്ചയ്ക്ക് ശേഷം, സംഘം വിശാഖപട്ടണത്ത് എത്തും. എഫ്ഐആർ അടക്കമുള്ള രേഖകൾ കൈമാറിയാകും കുട്ടിയെ ഏറ്റെടുക്കുക. കേരളത്തിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കത്തയച്ചിട്ടുണ്ട്. ഏറ്റെടുത്ത ശേഷം വിശദമായ വൈദ്യ പരിശോധന നടത്തും. നാളെയാകും കുട്ടിയുമായി, സംഘം തിരിച്ചെത്തുക. മൊഴിയെടുത്ത ശേഷം പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ALSO READ: തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി

അതിഥി സംസ്ഥാന തൊഴിലാളിയായ അൻവർ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

News Malayalam 24x7
newsmalayalam.com