

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻഡിആർഎഫ് സംഘങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു. 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ അംഗീകാരത്തോടുകൂടി മാത്രമേ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള 10 ലക്ഷം രൂപ എന്നത് ഇപ്പോൾ 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് പൂർണമായും തകർന്നവർക്ക് പുനർ നിർമാണത്തിനായി നൽകിയിരുന്ന തുക നാലു ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായി വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.